ബുക്ക് ചെയ്തവര്‍ 800 കവിഞ്ഞു; ശബരിമല ദര്‍ശനത്തിന് സ്ത്രീകളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്ത 10നും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു. ആന്ധ്രയില്‍ നിന്നാണ് ഇവരിലേറെ പേരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ബുക്കിംഗ്,​ ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്രം എന്നീ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴിയാണ് ദര്‍ശനം ബുക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കേ ദര്‍ശനം ബുക്ക് ചെയ്ത യുവതികളുടെ കണക്ക് വിവരങ്ങള്‍ പുറത്തു വിടരുതെന്ന നിര്‍ദേശമുണ്ട്.

ജനുവരി 19 വരെ sabarimalaq.com എന്ന വെബ് സൈറ്ര് വഴി ദര്‍ശനം ബുക്ക് ചെയ്യാവുന്നതാണ്.ദര്‍ശന സമയത്തിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ടിക്കറ്റും പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. ദര്‍ശനം നടത്തുന്ന സമയവും ബുക്ക് ചെയ്യുന്ന വ്യക്തിക്ക് തിരഞ്ഞെടുക്കാം. നിലയ്ക്കല്‍ മുതല്‍ പമ്ബ വരെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. വെബ് പോര്‍ട്ടല്‍ വഴി ബസ് യാത്ര ബുക്ക് ചെയ്യാതെ നിലയ്ക്കല്‍ എത്തുന്നവര്‍ നിലയ്ക്കലുള്ള കെ.എസ്.ആര്‍.ടി.സി കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കണം. നിലയ്ക്കല്‍ നിന്ന് പമ്ബ വരെ പോയി തിരിച്ച്‌ വരാന്‍ കഴിയുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. 48 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന നോണ്‍ എ.സി. ടിക്കറ്റുകള്‍ക്ക് 80 രൂപയും എ.സി. ടിക്കറ്രുകള്‍ക്ക് 150 രൂപയുമാണ്.

ഒക്ടോബര്‍ 30 മുതലാണ് ദര്‍ശനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം പൊലീസ് ആരംഭിച്ചത്. sabarimalaq.com എന്ന പോര്‍ട്ടല്‍ വഴി ദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ക്യൂ കൂപ്പണ്‍ ലഭിക്കും. ഈ കുപ്പണ്‍ ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡ് ലഭിക്കും. എന്‍ട്രി കാര്‍ഡുള്ളവരെ മാത്രമാണ് പമ്ബയില്‍ നിന്ന് കടത്തി വിടുന്നത്. കാര്‍ഡ് പരിശോധന നടത്താന്‍ ഗണപതി കോവിലിനടുത്തും പമ്ബയിലും മരക്കൂട്ടത്തും സന്നിധാനത്തും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *