മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും ആക്രമിക്കപ്പെട്ട സംഭവം; ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കുറ്റ്യാടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയായ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും നേരെ നടന്ന ആക്രമണത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ആണുള്ളത്.

കുറ്റ്യാടി അമ്ബലക്കുളങ്ങരയില്‍ വെച്ച്‌ ഉച്ചയ്ക്ക് 12.30 ഓടെയാണ് മര്‍ദ്ദനമേറ്റത്. പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്ബലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോകവേയായിരുന്നു പത്തിലേറെ പേര്‍ ഇവരെ വര്‍ദ്ദിച്ചത്.

കാറിന്റെ താക്കോല്‍ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. മൂക്കിനടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു.

അക്രമം നടത്തിയ എല്ലാവരേയും കണ്ടാല്‍ തിരിച്ചറിയാമെന്ന് സാനിയോ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും പേരാമ്ബ്രയില്‍ ഉള്ളവരാണെന്നും സ്ഥലത്തെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആണെന്നും സാനിയോയും ഭര്‍ത്താവും പറയുന്നു. ആദ്യം അക്രമിച്ച ശേഷം പിന്നീട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നത് വഴി പത്തോളം ഇരുചക്ര വാഹനങ്ങളില്‍ എത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മകനും മരുമകളും ആണെന്ന് മനസ്സിലാക്കിയപ്പോള്‍ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *