വോട്ടു ചെയ്തത് ആര്‍ക്കെന്ന് ഉറപ്പാക്കാം; വി.വി.പാറ്റ്

മലപ്പുറം: വോട്ടര്‍ക്ക് താന്‍ ആര്‍ക്കു വോട്ടു ചെയ്‌തെന്ന് അറിയാന്‍ കഴിയുന്ന വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) സംവിധാനം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും. മലപ്പുറം നിയോജക മണ്ഡലത്തിലാണ് ആദ്യമായി വി.വി.പാറ്റ് സംവിധാനം പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തെ മൊത്തം 12 നിയമസഭാ മണ്ഡലങ്ങളില്‍ വി.വി.പാറ്റ് സംവിധാനത്തിനുള്ള യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ 154 ബുത്തുകളില്‍ ക്രമീകരിക്കാനായി 193 മെഷീനുകളാണ് ജില്ലയിലെ ഇലക്ഷന്‍ വിഭാഗത്തിലെത്തിയത്. മെഷീനുകളുടെ പരിശോധന കലക്ടറേറ്റില്‍ പുരോഗമിക്കുകയാണ്.
കണ്‍ട്രോള്‍ യൂനിറ്റിനും ബാലറ്റ് യൂനിറ്റിനും സമീപമാണ് വി.വി.പാറ്റ് മെഷീനുകള്‍ സ്ഥാപിക്കുക. വോട്ടു ചെയ്തു കഴിഞ്ഞയുടന്‍ വി.വി.പാറ്റ് മെഷീനിനുളളില്‍ വോട്ട് ലഭിച്ച വ്യക്തിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ് കാണാം. വോട്ടു ചെയ്തയാളുടെ വിവരങ്ങള്‍ പേപ്പറില്‍ ഉണ്ടാവില്ല. ഏഴു സെക്കന്റ് നേരം സ്ലിപ്പ് പരിശോധിക്കാന്‍ വോട്ടര്‍ക്ക് സമയം ലഭിക്കും. എട്ടാം സെക്കന്റില്‍ സ്ലിപ്പ് സ്വയം മുറിഞ്ഞ് ബാലറ്റ് പെട്ടിയില്‍ വീഴും. സ്ലിപ്പ് വോട്ടര്‍ക്ക് ലഭിക്കില്ല.
വോട്ടെടുപ്പ്  പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടിങ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ കമ്മീഷന്റെ തീരുമാന പ്രകാരം ബാലറ്റ് പെട്ടിയില്‍ നിന്ന് സ്ലിപ്പ് പുറത്തെടുത്ത് എണ്ണി വിജയിയെ സ്ഥിരീകരിക്കാമെന്നതാണ് വി.വി.പാറ്റ് സംവിധാനത്തിന്റെ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *