പോരടിച്ച്‌ മന്ത്രി ജലീലും കുഞ്ഞാലിക്കുട്ടിയും, ജലീല്‍ വന്ന വഴി മറന്നു, ജലീലില്‍നിന്നും പ്രതിക്ഷിക്കുന്നത് ആരോപണങ്ങള്‍ക്കുള്ള മറുപടി

മലപ്പുറം: ബന്ധുനിയമന ആരോപണത്തിന് വിധേയനായ മന്ത്രി കെ.ടി ജലീല്‍-പി.കെ ഫിറോസ് പോരിന് പുറമെ പോര് കുഞ്ഞാലിക്കുട്ടി-ജലീലിലേക്കും. കഴിഞ്ഞ ദിവസം മലപ്പുറത്തുവെച്ചു കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് കുടുംബത്തേയും അവഹേളിച്ച്‌ സംസാരിച്ച കെ.ടി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന സിപി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജലീല്‍ നടത്തിയ പ്രസംഗത്തില്‍ പാണക്കാട് കുടുംബത്തെ അടക്കം അവഹേളിച്ചത് ജലീല്‍ വന്ന വഴിമറന്നതുകൊണ്ടാണെന്നും ഇക്കാര്യം കേരളാ സമൂഹം മനസ്സിലാക്കുമെന്നും കുഞ്ഞാലിക്കുട്ടിപറഞ്ഞു.

ആരോപണങ്ങളില്‍ മറുപടി ഇല്ലാത്തതിനാല്‍!

തനിക്കെതിരെവന്ന ബന്ധുനിയമന ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ജലീല്‍ മറ്റുപലതും പറയുന്നത്, ജലീലില്‍നിന്നും കേരളാ രാഷ്ട്രീയം പ്രതിക്ഷിക്കുന്നത് വന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാല്‍ ജലീല്‍ പഴയകാല നേതാക്കളും, ഞങ്ങളും ചെയ്ത പോലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലക്ഷ്യത്തില്‍ അടിക്കാന്‍ കഴിയാത്തതിനാലാണ് മറ്റു പലതിലേക്കും അടിക്കുന്നത്.

ആരോപണം ശരിസ്സാവഹിച്ച്‌ ആദ്യം രാജിവെക്കണം, ശേഷം ആരോപണത്തിന് മറുപടി പറയണം, അല്ലാതെ ആരോപണം ഉന്നയിച്ചവന്റെ നേരെ തിരയുന്ന രാഷ്ട്രീയം വളരെ മോശമാണ്. ഇത് കേരളാ ജനത പ്രോത്സാഹിപ്പിച്ച ചരിത്രമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തില്‍നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് പറഞ്ഞ് പാണക്കാട്ടെ കുടുംബത്തെ അവഹേളിച്ച പ്രസ്താവന ജനങ്ങള്‍ മനസ്സിലാക്കും, ലീഗിന്റെ തണലില്‍ വളര്‍ന്നു വന്ന ജലീല്‍ വന്നവഴി മറന്നതും ജനങ്ങള്‍ മനസ്സിലാക്കും. ഇത് സി.പി.എമ്മുകാര്‍ക്ക്് തന്നെ ഇത് ഇഷ്ടപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കട്ടത് കയ്യോടെ പിടികൂടിയതുകൊണ്ടെന്ന്!!

കട്ടതിനല്ല, മറിച്ച്‌ കട്ടത് കൈയോടെ പിടികൂടിയതിനാണ് തന്നെ ചിലര്‍ തൂക്കിലേറ്റാന്‍ ശ്രമിക്കുന്നതെന്നായിരുന്നു സിപി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസംഗത്തില്‍ മുസ്ലിംലീഗിനെതിരെ ജലീല്‍ ആഞ്ഞടിക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുസ്ലിംലീഗ്-യൂത്ത് ലീഗുകാര്‍ തട്ടിയെടുക്കുന്നത് പിടികൂടിയതാണ് താന്‍ ചെയ്ത കുറ്റം. അതിനാല്‍, രാജിവയ്ക്കണമെന്നാണ് യൂത്ത് ലീഗുകാരുടെ മുറവിളി. തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടുകാരല്ലെന്നും എ കെ ജി സെന്ററില്‍നിന്നാണെന്നും ഇത്തരക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലതാണെന്നും ജലീല്‍ പറഞ്ഞു. പാണക്കാട് നിന്നും പിണറായിക്ക് കത്തയച്ചാണ് മന്ത്രിയാക്കിയതെന്നണ് ചിലരുടെ വിചാരം, അതുകൊണ്ടാണ് അവര്‍ എന്നോട് രാജിവെക്കാന്‍ പറയുന്നത്. സര്‍വ തിന്മകളും വിളമ്ബിവെക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ കളരിയില്‍നിന്നുള്ള ഒരാള്‍ക്കും സി.പി.എമ്മിന്റെ സംരക്ഷണയിലുള്ള ഒരാളേയും തൊടാനാകില്ല, കുഞ്ഞാലിക്കുട്ടിയുടെ കളരി എങ്ങിനെയുള്ള കളരിയാണെന്ന് ഞങ്ങള്‍ക്കറിയാം, ആ കളരിയില്‍നിന്ന് ആയിരം വര്‍ഷം പരിശീലിച്ചാലും സി.പി.എമ്മിന്റെ സംരക്ഷണയിലുള്ള ഒരാളേയും തൊടാനാകില്ല.

ഏഴ് ദോഷങ്ങള്‍ചെയ്തത് ഞാനല്ല. നിങ്ങളുടെ നേതാക്കള്‍ തന്നെയാണ്. കുഞ്ഞാലിക്കുട്ടിയുടെ കളരിയില്‍ ആയിരം വര്‍ഷം അഭ്യസിച്ചാലും ഒന്നും ചെയ്യാനാവില്ലെന്നുമാത്രമല്ല, സിപിഐ എമ്മിന്റെ സംരക്ഷണയിലുള്ളരാള്‍ക്കെതിരെ ചെറുവിരല്‍പോലും അനക്കാനാവില്ല. ലീഗ് ആകാത്തവര്‍ മുസ്ലിം സമുദായത്തില്‍ വളരാന്‍ പടില്ലെന്ന നയമാണ് അവരുടേത്. കോണ്‍ഗ്രസില്‍പോലും ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നു. നേതാവ് കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ പാണക്കാട് തങ്ങളും മുസ്ലിയാര്‍ ആലിക്കുട്ടി മുസ്ല്യാരും മതിയെന്നാണ് ഇവരുടെ വിചാരം. ലീഗ് അല്ലാത്ത മുസ്ലിം സമുദായത്തിലുള്ളവരെയെല്ലാം മോശക്കാരാക്കുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുസ്ലിം സമുദായത്തിലെ പ്രമുഖര്‍പോലും ലീഗ് ആയിരുന്നില്ലെന്ന് ചരിത്രസത്യമാണ്. മുസ്ലിം സമുദായത്തില്‍നിന്ന് യുവാക്കള്‍ സിപിഐ എമ്മിലേക്ക് വരുന്നത് ലീഗിന് സഹിക്കാനാകുന്നില്ല. മലപ്പുറമാകെ മാറുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റം പ്രകടമാകുമെന്ന വേവലാതിയാണ് കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍.

ഹിന്ദുക്കളുടെ ഏകീകരണത്തിന് ബിജെപി ശ്രമിക്കുമ്ബോള്‍ മുസ്ലിം വര്‍ഗീയതയിലൂടെ മുതലെടുക്കാനാണ് ലീഗ് നീക്കം. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള രാഷ്ട്രീയ പാര്‍ടി അപ്രസക്തമാണ്. ജാതി-മത പാര്‍ടികളുണ്ടായാല്‍ മനുഷ്യനുവേണ്ടി വാദിക്കാന്‍ ആരുമുണ്ടാകില്ല. മതനിരപേക്ഷതയുടെ വിളനിലമാണ് ശബരിമല. ഇത് തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് ഓശാനപാടുകയാണ് ലീഗ്. വിശ്വാസമാണ് ലീഗിന് പ്രമാണമെങ്കില്‍ ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ക്ലീന്‍ ചിറ്റ് കൊടുക്കുമോ എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മുസ്ലിംയൂത്ത് ലീഗിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുകയും യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം അലങ്കരിക്കുകയും ചെയ്ത ജലീലിനെതിരേ ആരോപണവുമായി രംഗത്തുവന്നത് നിലവിലെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിതന്നെയാണെന്നതും ശ്രദ്ധേയമാണ്. ആദര്‍ശ രാഷ്ട്രീയംതന്നെയാണ് ജലീലിനെ വ്യത്യസ്തനാക്കിയതും ലീഗിന്റെ തട്ടകത്തില്‍ അവരുടെ സമുന്നതനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താനും സഹായിച്ചത്. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സുനാമി ഫണ്ട് ചെലവഴിക്കുന്നതില്‍ മുസ്ലിംലീഗിന് സുതാര്യതയില്ലെന്നാരോപിച്ച്‌ ജലീല്‍ പാര്‍ട്ടി വിടുന്നത്. ഈനിലപാട് ജലീലിന്റെ ആദര്‍ശരാഷ്ട്രീയത്തിന് കൂടുതല്‍ വിശ്വാസ്യതയേകുകയും ചെയ്തു. ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാനും ഇതിലൂടെ ജലീലിനു സാധിച്ചു.

മുസ്ലിംലീഗില്‍ നിന്നുകൊണ്ട് മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍, മുസ്ലിംയൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ എന്നീ പദവികളും ജലീല്‍ വഹിച്ചു. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് ലീഗില്‍നിന്നും പുറത്തുപോയത്. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച്‌ 8781 വോട്ടിന് അട്ടിമറി വിജയം നേടി. ഇതോടെയാണ് ജലീല്‍ മുസ്ലിംലീഗിന്റെ മുഖ്യശത്രുവായി മാറിയത്. പാര്‍ട്ടിയുടെ മുഖ്യശത്രുവാകുമ്ബോഴും പ്രദേശികമായി ജലീലിന് മുസ്ലിംലീഗിലെ ഒരുവിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ജലീലിന്റെ ചില നിലപാടുകള്‍ക്കെതിരേ അടുത്തിടെ പ്രാദേശിക സി.പി.എം. നേതൃത്വവും രംഗത്തുവന്നിരുന്നു.

ജലീലിനെതിരേ ചെറിയൊരു ആരോപണം വരുമ്ബോഴേക്കും സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബന്ധുനിയമന വിവാദമുയര്‍ന്നതോടെ സമരപരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പിണറായി വിജയന്റെ വിശ്വസ്തനാണെങ്കിലും സി.പി.എമ്മിലെ ഒരു വിഭാഗത്തിന് കെ.ടി. ജലീലിനോട് അമര്‍ഷമുണ്ട്. പ്രവര്‍ത്തനം മോശമായതിനാലാണ് തദ്ദേശവകുപ്പ് ജലീലില്‍നിന്ന് എടുത്തുമാറ്റിയതെന്നും എതിരാളികള്‍ ആരോപിക്കുന്നു. ജലീലിനെതിരേ യൂത്ത്ലീഗ് പോര്‍മുഖം തെളിച്ചതോടെയാണ് പിന്തുണയുമായി യു.ഡി.എഫും രംഗത്തുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *