ശശിയെ പുറത്താക്കിയ നടപടി മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്ന് എം എം മണി

തിരുവനന്തപുരം: സിപിഎം നേതാവായ പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ല. കോണ്‍ഗ്രസ്സിനോ ബി.ജെ.പി.ക്കോ സദാചാര മൂല്യങ്ങളെപ്പറ്റി പറയാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി.പി.എം. നേതാവായ സ: പി.കെ. ശശിയെ സംസ്ഥാന കമ്മിറ്റി ആറ് മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഒരു വനിതാ സഖാവിനോട് നേതാവിന് യോജിക്കാത്ത വിധം സ: ശശി സംഭാഷണം നടത്തിഎന്നതാണ് നടപടിക്കാധാരമായ കാരണം. ഈ നടപടി തികച്ചും ഉചിതമാണ്.
സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ല. എന്നാല്‍ നടപടി വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കന്മാരും സ്ത്രീപീഢനം നടത്തിയ ശശിയെ സി.പി.എം. സംരക്ഷിച്ചുവെന്ന അടിസ്ഥാനമില്ലാത്ത വിമര്‍ശനം ഉന്നയിച്ചതായി കണ്ടു. കോണ്‍ഗ്രസ്സിനോ ബി.ജെ.പി.ക്കോ സദാചാര മൂല്യങ്ങളെപ്പറ്റി പറയാന്‍ യാതൊരു അവകാശവുമില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഒരു സഹോദരി, തന്നെ പീഢിപ്പിച്ച കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നിട്ട് കോണ്‍ഗ്രസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. ബി.ജെ.പി.ക്കാരുടെ സദാചാര മൂല്യവും തഥൈവ തന്നെയാണ്. ഈ രണ്ടു കൂട്ടര്‍ക്കും സ്ത്രീപീഢനവും സദാചാരവിരുദ്ധ പ്രവര്‍ത്തനവുമാണ് അവരുടെ ഉയര്‍ച്ചക്കും സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനുമുള്ള അടിസ്ഥാനമെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *