തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി അഡ്വ എന്‍ വിജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി അഡ്വ.എന്‍.വിജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം ഫലപ്രദമായും കാര്യക്ഷമതയോടെയും നിര്‍വഹിക്കുമെന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് പാറവിള എന്‍.വിജയകുമാറിനെ കഴിഞ്ഞയാഴ്ചയാണ് നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ,തിരുവനന്തപുരം നന്ദന്‍കോടിലെ ആസ്ഥാന മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞക്കായി ബോര്‍ഡ് ആസ്ഥാനത്ത് എത്തിച്ചേര്‍ന്ന അഡ്വ.പാറവിള എന്‍.വിജയകുമാറിനെ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസിസ്റ്റന്റ് സെക്രട്ടറിമാരായ സുരേഷ്‌കുമാര്‍, ദീപ, യതീന്ദ്രനാഥ്, ദേവസ്വം ബോര്‍ഡ് പി.ആര്‍ഒ.സുനില്‍ അരുമാനൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കോണ്‍ഫെറന്‍സ് ഹാളില്‍ രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. കോണ്‍ഫെറന്‍സ് ഹാളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും ചേര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തിരി തെളിച്ചു. ദേവസ്വം ബോര്‍ഡിലെ പുതിയ അംഗമായി അഡ്വ.എന്‍.വിജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നോട്ടിഫിക്കേഷന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍ മൈക്കിലൂടെ വായിച്ചു.

തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനായി അഡ്വ.എന്‍.വിജയകുമാറിനെ ക്ഷണിക്കുകയായിരുന്നു. ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് രജിസ്ട്രറില്‍ ഒപ്പ് വച്ച്‌ അഡ്വ.എന്‍.വിജയകുമാര്‍ ചുമതലയും ഏറ്റെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, അഡ്വ.എ.സമ്ബത്ത് എം.പി, ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗം കെ.പി.ശങ്കരദാസ് , ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു തുടങ്ങിയവര്‍ പുതിയ അംഗത്തിന് ബൊക്കൈ നല്‍കിയും പൊന്നാടയണിയിച്ചും അനുമോദിച്ചു.

രാഷ്ട്രീയ സാമൂഹിക, സെക്രട്ടറിയേറ്റ് സര്‍വീസ് സംഘന ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രവര്‍ത്തി പരിചയമുള്ള അഡ്വ.എന്‍.വിജയകുമാറിന് പുതിയ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ബോര്‍ഡില്‍ കൂട്ടായ പ്രവര്‍ത്തനം നടത്താനുമാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മികച്ച അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന വിജയകുമാറിന് പുതിയ പദവിയില്‍ ശോഭിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

അഡ്വ.എ.സമ്ബത്ത് എം.പി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു എന്നിവരും ചടങ്ങില്‍ അഡ്വ.എന്‍.വിജയകുമാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ദേവസ്വം ബോര്‍ഡിലെ വിവിധ സംഘടനാ നേതാക്കളും ജീവനക്കാരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി.

അഡ്വ.പാറവിള വിജയകുമാറിന്റെ ഭാര്യ റീജാ തങ്കച്ചി, മക്കളായ അഞ്ജനാ വിജയന്‍, ആഷ്‌ന വിജയന്‍ എന്നിവരും നാട്ടുകാരും ബന്ധുക്കളും സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എത്തിയിരുന്നു. തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം ഫലപ്രദമായും കാര്യക്ഷമതയോടെയും നിര്‍വഹിക്കുമെന്ന് അഡ്വ.എന്‍.വിജയകുമാര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും അഡ്വ.എന്‍..വിജയകുമാര്‍ സംബന്ധിച്ചു. പിന്നീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗവും ചേര്‍ന്ന് അഡ്വ.എന്‍..വിജയകുമാറിനെ ഓഫീസിലെ ഔദ്യോഗിക മുറിയിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചുമതയേറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

അതിനു പിന്നാലെ മൂവരും ചേര്‍ന്നുള്ള ആദ്യബോര്‍ഡ് യോഗവും ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു പാറവിള എന്‍.വിജയകുമാര്‍. സര്‍വീസില്‍ നിന്നും സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ നിന്നും വിരമിക്കുമ്ബോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു.

നിലവില്‍ പട്ടികജാതി ക്ഷേമ സമിതിയുടെ തിരു. ജില്ലാ വൈസ് പ്രസിഡന്റും കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററും തിരുവനന്തപുരം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും അയ്യങ്കാളി ട്രസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *