35 വര്‍ഷം വീട്ടുജോലി ചെയ്‌ത ഇന്ത്യാക്കാരനോട് സൗദി കുടുംബം ചെയ്‌തത് മാതൃകയാകുന്നു

റിയാദ്: സ്വന്തമെന്ന് കരുതി നെഞ്ചോട് ചേര്‍ത്ത് വച്ചവര്‍ക്ക് വേണ്ടി മണലാരണ്യത്തില്‍ ചോര നീരാക്കാന്‍ വിധിക്കപ്പെട്ടവരാണ് ഒട്ടുമിക്ക പ്രവാസികളും. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് വിമാനം കയറുന്ന പലര്‍ക്കും പ്രതീക്ഷിച്ചതൊന്നും ഇവിടെ ലഭിക്കാറില്ലെന്നതാണ് സത്യം. പതിറ്റാണ്ടുകള്‍ സേവനം ചെയ്‌ത തൊഴിലുടമയെ വിട്ടുപോകുമ്ബോള്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വരുന്ന കദനകഥകള്‍ എത്രയോ പ്രവാസികള്‍ പങ്കുവച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ 35 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സൗദി കുടുംബത്തില്‍ നിന്നും പടിയിറങ്ങിയ ഇന്ത്യാക്കാരനായ മിഡോ ഷെരീന് പറയാനുള്ളത് വ്യത്യസ്‌തമായ മറ്റൊരു കഥയാണ്. രാജകീയ യാത്രയയപ്പ് നല്‍കിയാണ് മിഡോയെ സൗദി കുടുംബം തിരിച്ച്‌ അയച്ചത്.ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

1980 കാലഘട്ടത്തിലാണ് മിഡോ സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ സ്വദേശി കുടുംബത്തിന്റെ വീട്ടില്‍ ജോലിക്കാരനായി എത്തുന്നത്. വീട്ടിലെ കൃഷിയും റസ്‌റ്റ് ഹൗസിലെ കാപ്പി വിതരണവുമായിരുന്നു മിഡോയുടെ ജോലി. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാനാണ് സൗദി കുടുംബം റസ്‌റ്റ് ഹൗസ് പണിതത്. ഇത്രയും നാളും കുടുംബത്തിലെ ഒരംഗത്തെപ്പോലെ ജോലി ചെയ്‌ത മിഡോ തന്റെ അവസാന കാലത്ത് സ്വന്തം കുടുംബത്തിനൊപ്പം താമസിക്കണമെന്ന ആഗ്രഹത്താലാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. ആരോഗ്യാവസ്ഥ മോശമായതും ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചെന്നും മിഡോ വ്യക്തമാക്കുന്നു.

സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് മിഡോയെ എല്ലാവരും യാത്രയാക്കിയത്. വരിവരിയായി നിന്ന് കെട്ടിപ്പിടിച്ച്‌ സ്‌നേഹ ചുംബനങ്ങള്‍ നല്‍കി കൈ നിറയെ പണവും സമ്മാനങ്ങളും നല്‍കാനും കുടുംബം മറന്നില്ല. ഇത്രയും വര്‍ഷം തങ്ങളെ സേവിച്ചതിന് പെന്‍ഷന്‍ എന്ന നിലയില്‍ ഓരോ മാസവും പെന്‍ഷന്‍ എന്ന നിലയില്‍ ഒരു തുക അയച്ചു നല്‍കുമെന്നും കുടുംബാംഗം അവാദ് ഖുദൈര്‍ അല്‍ റെമില്‍ അല്‍ ഷെമീരി വ്യക്തമാക്കി. കുടുംബാംഗങ്ങളോട് വളരെ നല്ല രീതിയിലാണ് മിഡോ പെരുമാറിയത്. തങ്ങളില്‍ ഒരാളെപ്പോലെയാണ് മിഡോയെ കുടുംബാംഗങ്ങളും കണ്ടിരുന്നത്. സൗദിയുടെ മൂല്യമാണ് ഇപ്പോള്‍ ഞങ്ങള്‍ ചെയ്‌തിരിക്കുന്നത്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *