സൗദി പുനപ്പരിശോധിക്കുന്നു; വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും,പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്


റിയാദ്: എണ്ണ വരുമാനം എല്ലാകാലത്തും ആശ്രയിക്കാവുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സൗദി ഭരണകൂടം കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ടത്. രാജ്യത്ത് പൗരന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തു. ഇങ്ങനെ പോയാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്ന പ്രവചനങ്ങളുണ്ടായി.

ഈ സാഹചര്യത്തില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍കൈയ്യെടുത്ത് വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചു. വിദേശികള്‍ക്ക് മേല്‍ ഉയര്‍ന്ന ഫീസുകള്‍ ചുമത്താന്‍ തുടങ്ങിയത് അതിന് ശേഷമാണ്. എന്നാല്‍ ഫീസ് അമിതമായതോടെ വിദേശികള്‍ സൗദി വിടാന്‍ തുടങ്ങി. ഇതാകട്ടെ മറ്റൊരു തരത്തില്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഫീസുകള്‍ സംബന്ധിച്ച് പുനരാലോചന സൗദി നടത്തുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു…..

സൗദിയിലെ തൊഴില്‍രംഗത്ത് നിറഞ്ഞുനിന്നിരുന്നത് വിദേശികളായിരുന്നു. ഫീസുകള്‍ ചുമത്താന്‍ തുടങ്ങിയതോടെ കിട്ടുന്ന ശമ്പളം മതിയാകാതെ വന്നു. സ്വകാര്യ കമ്പനികള്‍ വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. വിദേശികള്‍ സൗദി വിട്ടുപോരാനും തുടങ്ങി. ഈ ഒഴിവില്‍ സൗദിക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതിയത്.

സംഭവിച്ചത് മറ്റൊന്നാണ്. സ്വകാര്യ കമ്പനികള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാല്‍ സൗദി ഭരണകൂടം വിദേശ ജോലിക്കാര്‍ക്ക് മേല്‍ ചുമത്തിയിരുന്ന ഫീസുകള്‍ സംബന്ധിച്ച് പുനരാലോചന നടത്തുന്നുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇക്കാര്യം അറിയുന്ന നാല് പേരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

നിലവില്‍ ചുമത്തിയിരിക്കുന്ന ഫീസ് മൊത്തമായി റദ്ദാക്കുകയില്ല. എന്നാല്‍ ചില ഭേദഗതികള്‍ വരുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീസ് ഘടനകള്‍ സംബന്ധിച്ച് പുനപ്പിരശോധന നടത്താന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഔദ്യോഗിക തീരുമാനം ആഴ്ചകള്‍ക്കുള്ളിലുണ്ടാകും. സര്‍ക്കാര്‍ ഇക്കാര്യം പരസ്യമാക്കിയിട്ടില്ലാത്തതിനാല്‍ മാധ്യമത്തോട് പ്രതികരിച്ച നാല് പേരും പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചിട്ടുണ്ട്. സൗദി സാമ്പത്തിക രംഗത്ത് പരിഷ്‌കരണത്തിന് തുടക്കമിട്ട് 2016 മുതലാണ് വിദേശികള്‍ക്കുമേല്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ തുടങ്ങിയത്.

വ്യവസായികള്‍ക്ക് തിരിച്ചടിയായിരുന്നു ഇത്തരം പുതിയ നിബന്ധനകള്‍. കടയുടമകള്‍ക്കും തിരിച്ചടിയായി. ഓരോ സ്ഥാപനത്തിലും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണം നിശ്ചയിക്കപ്പെട്ടു. വിദേശികളായ തൊഴിലാളികള്‍ക്ക് അടയ്‌ക്കേണ്ട ഫീസും നിര്‍ണയിച്ചു. ഇതാകട്ടെ സ്വകാര്യ കമ്പനികള്‍ക്ക് ബാധ്യതയുമമായി മാറി.

ഒട്ടേറെ വിദേശികള്‍ സൗദി വിട്ടുപോരാന്‍ കാരണമായി. നേരത്തെ പ്രതിസന്ധി നേരിട്ടിരുന്ന സാമ്പത്തിക രംഗം കൂടുതല്‍ പരുങ്ങലിലായി. സൗദി പൗരന്‍മാര്‍ക്ക് വന്‍തോതില്‍ ജോലി ഉറപ്പുവരുത്താനും സാധിച്ചില്ല. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ പുനപ്പരിശോധന നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തൊഴില്‍ മന്ത്രാലയമോ സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷനോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സൗദി സാമ്പത്തിക രംഗം കഴിഞ്ഞ വര്‍ഷം 0.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം സൗദി സമ്പദ് വ്യവസ്ഥ 2.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ബ്ലൂംബെര്‍ഗ് സര്‍വ്വെ സൂചിപ്പിക്കുന്നു.

എന്നാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പുള്ള വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.2 ശതമാനം എന്ന വളര്‍ച്ച തീരെ കുറവാണ്. 2017 ജൂലൈയിലാണ് വിദേശികള്‍ക്ക് പുതിയ ഫീസ് ചുമത്തിയത്. വിദേശ തൊഴിലാളി അവരുടെ ആശ്രിതര്‍ക്ക് 100 റിയാല്‍ പ്രതിമാസം അടയ്ക്കണമെന്നായിരുന്നു ഒന്ന്. ഓരോ വര്‍ഷവും തുക വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

മറ്റൊരു ഫീസ് വ്യവസായ സ്ഥാപനങ്ങള്‍ക്കായിരുന്നു. വിദേശ തൊഴിലാളികള്‍ക്ക് ഫീസ് ചുമത്തുകയായിരുന്നു. സൗദി പൗരന്‍മാര്‍ക്ക് ജോലി നല്‍കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ഫീസ് ചുമത്തിയത്. ഈ ഫീസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ജനുവരിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *