ഭാര്യയെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പലയിടത്തും കൊണ്ടുപോയി; ഒടുവില്‍ ക്രൂരമായി കൊലപ്പെടുത്തി

കല്‍പറ്റ: റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവല്‍ എന്ന നെബുവിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി അനിലിന്റെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊലപാതക ശ്രമത്തിനിടെയുണ്ടായ കത്തിക്കുത്തിനിടെ പരിക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. 

ഇയാളുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തുക. കൊലപാതകത്തിനു സഹായിച്ചതായി അനില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഒന്നാം പ്രതി രാജുവിനെ ശനിയാഴ്ച രാവിലെ കൊലപാതകം നടന്ന കല്‍പറ്റ മണിയങ്കോട് ഓട്ടുകമ്ബനിക്കടുത്തുള്ള റിസോര്‍ട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ടിലെ കോട്ടേജില്‍ നെബു(52) വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ മീനങ്ങാടി ചെറുകാവില്‍ രാജു (60) വിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പ്രതിയെ സഹായിച്ച സുഹൃത്തായ അനിലിന് കത്തിക്കുത്തിനിടെയാണു കൈയ്ക്കു മാരകമായി പരിക്കേറ്റത്.

റിസോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പോലീസിനോടു വിശദീകരിച്ചു. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നു കല്‍പറ്റ എസ്‌ഐ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ മറ്റു പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. 

രാജുവിന്റെ ഭാര്യയെ നെബു നഗ്‌നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി സാമ്ബത്തിക ചൂഷണത്തിനു വിധേയയാക്കുകയും പലയിടത്തും കൊണ്ടുപോവുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണു പ്രതികള്‍ കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി ഏഴരമണിയോടെ നെബുവും രാജുവിന്റെ ഭാര്യയും റിസോര്‍ട്ടിലെത്തി. 

ഇക്കാര്യമറിഞ്ഞ രാജു രാത്രിയില്‍ അനിലിനെയും കൂട്ടി കാറില്‍ കല്‍പറ്റയിലേക്കു പുറപ്പെട്ടു. പൂട്ടിയിട്ടിരുന്ന റിസോര്‍ട്ടിന്റെ ഗെയ്റ്റ് ചാടിക്കടന്ന് പതിനൊന്നരമണിയോടെയാണു പ്രതികള്‍ അകത്തുകടന്നത്. ആ സമയം ഭാര്യയും നെബുവും കോട്ടേജിന്റെ വരാന്തയിലിരുന്നു ഭക്ഷണം കഴിക്കുന്നതു കണ്ട രാജു നെബുവിനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെബുവിനെ പിടിച്ചുനിര്‍ത്തി അനില്‍ കൃത്യത്തിനു സഹായിച്ചു. സംഭവത്തില്‍ രാജുവിന്റെ ഭാര്യയെ മുഖ്യസാക്ഷിയാക്കും.

പ്രതികളിലേക്കെത്താനുള്ള പഴുതുകളെല്ലാം ബാക്കിവച്ചാണു കൊലപാതകം നടന്നത്. പ്രതികള്‍ സംഭവസ്ഥലത്തേക്കു വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. റിസോര്‍ട്ടിലേക്കുള്ള വഴിയിലും പ്രവേശനകവാടത്തിലും കണ്ടെത്തിയ പ്രതി അനിലിന്റെ ചോരപ്പാടുകളും വിരലടയാളവും പോലീസ് പരിശോധിച്ചു. റിസോര്‍ട്ടില്‍ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് പുറത്തുനിന്നെത്തിയവരാണ് കൊല നടത്തിയതെന്ന് ഉറപ്പാക്കി. റിസോര്‍ട്ടിനു മുന്‍പില്‍ കണ്ടെത്തിയ ടയറിന്റെ അടയാളവും പ്രതികളിലേക്ക് വേഗത്തിലെത്താന്‍ പോലീസിനെ സഹായിച്ചു.

എഎസ്പി വൈഭവ് സക്‌സനേ, മീനങ്ങാടി സിഐ എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. നെബുവിന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും നെബുവിനോട് വ്യക്തിവൈരാഗ്യമുള്ളയാളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പ്രതി പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഈ റിസോര്‍ട്ട് നെബുവും പങ്കാളിയും പാട്ടത്തിനെടുത്തത്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മൈസൂരുവിലായിരുന്ന നെബു വെള്ളിയാഴ്ചയാണു തിരിച്ചെത്തിയത്.

റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവല്‍ എന്ന നെബുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പോലീസ് പറയുന്നു. 32 കുത്തുകളാണ് നെബുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. നെബുവും രാജുവിന്റെ ഭാര്യയും കോട്ടേജിന്റെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുമ്ബോഴാണ് പ്രതികള്‍ എത്തുന്നത്. ഇരുവരും വന്ന കാര്‍ കോട്ടേജിന്റെ മുറ്റത്തുണ്ടായിരുന്നു. ഭാര്യയെയും നെബുവിനെയും ഒരുമിച്ചു കണ്ടയുടന്‍ രാജു കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സഹായിയായ അനില്‍ നെബുവിനെ കസേരയോടു ചേര്‍ത്തു പിടിച്ചു. മാരകമായ കുത്തും വെട്ടുമേറ്റ് നെബുവിന്റെ കുടല്‍മാല പുറത്തുവന്നു. കത്തിക്കുത്തിലും പിടിവലിയിലും അനിലിന്റെ കയ്യില്‍ സാരമായ പരിക്കുമുണ്ടായി. മുറിവുകളില്‍നിന്നു രക്തം വാര്‍ന്നൊഴുകിയ നെബു സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അനിലിനെയും കൂട്ടി ഭാര്യയുമായി കാറില്‍ തിരിച്ചു പോയ രാജു രാവിലെ പത്തരമണിയോടെ മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

രാവിലെ ഏഴരമണിയോടെ റിസോര്‍ട്ടിലെത്തിയ സൂപ്പര്‍വൈസര്‍ കസേരയില്‍ കാലുനീട്ടി ഇരിക്കുന്ന നിലയിലാണ് നെബുവിന്റെ മൃതദേഹം കണ്ടത്.

ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള നെബുവിന് ബത്തേരി മലവയലിലും റിസോര്‍ട്ടുണ്ട്. വയനാട്ടിലെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു നെബു. വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയാണ്. ഒട്ടേറെ സ്ഥലങ്ങളില്‍ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ഹോമുകളും വാടകയ്‌ക്കെടുത്ത് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *