സംഘപരിവാരത്തിന് തിരിച്ചടി; അയോധ്യ കേസ് ചൊവ്വാഴ്ചയും പരിഗണിക്കില്ല, ബെഞ്ച് പുനസ്സംഘടിപ്പിച്ചു

ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിക്കില്ല. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എസ്‌എ ബോഡ്‌ബെക്ക് തിരക്കായതാണ് കാരണം. കേസ് പിന്നീട് വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്. നേരത്തെ ജനുവരി 29ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചതായിരുന്നു. കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ആവശ്യം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നത് വൈകുമെന്ന് ഉറപ്പായി.

അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നേരത്തെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് യുയു ലളിത് പിന്‍മാറിയിരുന്നു. 1997ല്‍ ബാബറി കേസില്‍ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിന് വേണ്ടി കോടതിയില്‍ ഹാജരായ വ്യക്തിയാണ് യുയു ലളിത്. അതേ വ്യക്തി കേസില്‍ വാദം കേള്‍ക്കുന്നതിന്റെ അനൗചിത്യം അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ലളിത് പിന്‍മാറിയത്.

വെള്ളിയാഴ്ച ഡിവിഷന്‍ ബെഞ്ച് പുനസ്സംഘടിപ്പിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എസ്‌എ ബോഡ്‌ബെ, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ മറ്റുള്ളവര്‍. നേരത്തെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എന്‍വി രമണയെ മാറ്റിയിട്ടുണ്ട്.

2010ല്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ചു നല്‍കുകയായിരുന്നു ഹൈക്കോടതി. നിര്‍മോഹി അഖാര, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കാണ് തുല്യമായി വീതിച്ചുകൊടുത്തത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *