വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തിലെ ഇ ടോയ്‌ലറ്റുകള്‍ പൊളിച്ചു മാറ്റി

കല്‍പ്പറ്റ: നഗരസഭയിലെ രണ്ട് ഇ-ടോയ്ലറ്റ് പൊളിച്ചുനീക്കി. 6.5 ലക്ഷം രൂപ ചെലവഴിച്ച്‌ അനന്തവീര തീയേറ്ററിന് സമീപത്തെ ബസ് സ്‌റ്റോപ്പിലുണ്ടാക്കിയ ടോയ്ലറ്റ് യാത്രക്കാര്‍ക്കും എച്ച്‌ഐഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൃഷ്ടിച്ച തലവേദന ചെറുതല്ല. സ്‌കൂള്‍ അധികൃതരുടെയും യാത്രക്കാരുടെയും പരാതിയെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷിന്റെ നിര്‍ദേശപ്രകാരമാണ് ടോയ്ലറ്റ് നീക്കം ചെയ്തത്.

2011ല്‍ എ പി ഹമീദ് നഗരസഭാ ചെയര്‍മാനായിരിക്കെയാണ് കല്‍പ്പറ്റ നഗരത്തില്‍ ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്ത് ഇ-ടോയ് ലറ്റ് കൊണ്ടുവന്നത്. ജില്ലക്ക് അനുയോജ്യമല്ലാത്ത സംവിധാനവുമാണ് ഈ ടോയ് ലറ്റ്. ടോയ് ലറ്റ് സ്ഥാപിക്കുമ്ബോള്‍തന്നെ ആക്ഷേപം ഉയര്‍നെങ്കിലും അന്നത്തെ ഭരണസമിതി ചെവിക്കൊണ്ടില്ല. പാലക്കാടുള്ള സ്വകാര്യ കമ്ബനിക്കാണ് കരാര്‍ നല്‍കിയത്.

പണം നല്‍കി ഉപയോഗിക്കുന്ന വിധത്തിലാണ് നടത്തിപ്പ് ക്രമീകരിച്ചതെങ്കിലും ഇതുവരെയായിട്ടും പത്ത് രൂപപോലും നഗരസഭക്ക് ലഭിച്ചില്ല. മാത്രമല്ല ഉപയോഗിക്കാന്‍ ടോയ് ലറ്റിനകത്ത് കയറിയ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു. വാതിലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുന്നതിനൊപ്പം ദുര്‍ഗന്ധവും സ്ഥിരമായി. ഇതുമൂലം ഒരാഴ്ചപോലും നല്ലനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *