പത്തനംതിട്ട:ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് ആശയക്കുഴപ്പം. നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നു .
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്‍,പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ തുടങ്ങിയ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യം ഉള്‍പ്പെട്ടത്. ഈ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയതിനെതിരെ പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പുകളായ മുരളീധര വിഭാഗവും കൃഷ്ണദാസ് വിഭാഗവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു . കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നാണ് ഇവരുടെ ആക്ഷേപം. ഇതേച്ചൊല്ലി പാര്‍ട്ടി സംസ്ഥാന തല യോഗങ്ങളില്‍ രൂക്ഷമായ വാക്പോരും നടന്നു .
2014ല്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച എം.ടി. രമേശിനെ ഇക്കുറിയും ഇവിടെ മത്സരിപ്പിക്കുന്നതിനെതിര പല പാര്‍ട്ടി പ്രവര്‍ത്തകരും എതിര്‍ശബ്ദം ഉയര്‍ത്തുന്നുണ്ട് .
എം.ടി .രമേശിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ജില്ലയിലെ ചില പഞ്ചായത്ത് കമ്മറ്റികള്‍ ആവശ്യപ്പെട്ടതായും സൂചന ഉണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ആളിനെ വീണ്ടും ഇവിടെ നിര്‍ത്തുന്നതു കൊണ്ട് മെച്ചമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം . എന്നാല്‍ എം.ടി. രമേശ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതത്രെ.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേരാണ് പട്ടികയിലുള്ള മറ്റൊരാള്‍ . അഴിമതി രഹിതമായ വ്യക്തിത്വത്തിന് ഉടമയായ കണ്ണന്താനം മത്സരിക്കുന്നതില്‍ എതിര്‍പ്പൊന്നും ഉയരുന്നില്ല. ക്രൈസ്തവ സഭകള്‍ക്ക് ശക്തമായ വേരോട്ടം ഉള്ള പത്തനംതിട്ടയില്‍ കണ്ണന്താനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന നിരീക്ഷണവും ശക്തമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ കണ്ണന്താനം തയ്യാറുമാണ്.
കെ .സുരേന്ദ്രനെപ്പോലെയുള്ള ഒരു തീപ്പൊരി നേതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം മെച്ചപ്പെട്ട ഫലമുണ്ടാക്കുമെന്നാണ് വാദം. എന്നാല്‍ സുരേന്ദ്രന്‍ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത് .
പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റായ ശശികുമാര വര്‍മയുടെ പേര് ആദ്യഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും ആയുസ്സുണ്ടായില്ല . ശബരിമല സമരത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് ശശികുമാര വര്‍മയ്ക്ക് സാധ്യതയുണ്ടാക്കിയത് . എന്നാല്‍ ഇദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല . രാഷ്ടീയ പരിചയം ഇല്ലാത്തതും ഇതിന് കാരണമായി.
ബി.ഡി.ജെ.എസ് പത്തനംതിട്ടയില്‍ നോട്ടമിട്ടെങ്കിലും എ ക്ലാസ്സ് മണ്ഡലമായി പാര്‍ട്ടി പരിഗണിക്കുന്ന ഇവിടം വിട്ടുനല്‍കാന്‍ ബി.ജെ.പി തയ്യാറാകില്ല . നിലവിലെ സാഹചര്യത്തില്‍ എം .ടി .രമേശോ അല്‍ഫോന്‍സ് കണ്ണന്താനമോ പത്തനംതിട്ടയില്‍ രംഗത്തിറങ്ങുന്നതിനാണ് കൂടുതല്‍ സാധ്യത. 2009ല്‍ ആണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം പിറവിയെടുത്തത് .
പത്തനംതിട്ടയില്‍ ആദ്യ തെരഞ്ഞെടുപ്പില്‍ ബി .രാധാകൃഷ്ണമേനോനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി . 2014ല്‍ എം.ടി.രമേശ് സ്ഥാനാര്‍ത്ഥിയായി . എന്‍.എസ്.എസ്സിന്റെ നിലപാടും ശബരിമല വിഷയവും പത്തനംതിട്ട മണ്ഡലത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍ . ഇതോടൊപ്പം ക്രൈസ്തവ സഭകളുടെ പിന്തുണയും കൂടി ലഭിച്ചാല്‍ അകലെയാകില്ല വിജയമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു .
