കോണ്‍ഗ്രസുകാര്‍ പാകിസ്ഥാനില്‍ പോയി ഭീകരരുടെ മൃതദേഹങ്ങള്‍ എണ്ണട്ടെ; രൂക്ഷവിമര്‍ശനവുമായി രാജ്നാഥ് സിംഗ്

ബാലാകോട്ട്: പാകിസ്ഥാനിലെ ഭീകരക്യാംപില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ വിശദീകരണം തേടിയ കോണ്‍ഗ്രസ് നീക്കത്തെ അപലപിച്ച്‌ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യമുന്നയിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോയി മരിച്ചവരുടെ കണക്ക് എടുക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ”ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച്‌ അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുക്കള്‍ക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പാകിസ്ഥാനില്‍ പോയി പരിശോധിക്കാം.” ആസ്സാമിലെ ദുബ്രിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ രാജ്നാഥ് സിംഗ് പറഞ്ഞു.

ബിജെപി ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ രാഷ്ട്രീയനേതാക്കളും അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബാലാകോട്ടില്‍ ആക്രമണം നടക്കുന്ന ദിവസം മുന്നൂറ് മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നു എന്ന എന്‍ടിആര്‍ഒ റിപ്പോര്‍ട്ടിനെയും സിംഗ് പരാമര്‍ശിച്ചു.

വ്യക്തമായ ധാരണയോടെയാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവിടെയുണ്ടായിരുന്ന മരങ്ങളാണോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്നും രാജ്നാഥ് സിംഗ് ചോദിച്ചു. മുന്നൂറിനടുത്ത് ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 250 ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *