സി എന്‍ ജയദേവനെതിരായ വാട്സാപ്പ് പ്രചാരണം; വിവാദം പരിഹരിച്ചെന്ന് കാനം

സി എന്‍ ജയദേവനെതിരായ വാട്സാപ്പ് സന്ദേശ വിവാദം സിപിഐ ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി എന്‍ ജയദേവന്‍ തൃശൂരില്‍ മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ വിവാദം തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കാനം രാജേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു.

പ്രളയകാലത്ത് സിഎന്‍ ജയദേവന്‍ എം പി സജീവമായി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു കെ പി രാജേന്ദ്രന്‍റെ കുടുംബത്തില്‍ നിന്ന് വാട്സാപ്പ് പ്രചാരണം ഉണ്ടായത്. തനിക്കെതിരെ കെ പി രാജേന്ദ്രന്‍റെ കുടുംബത്തില്‍ നിന്നും പ്രചാരണം ഉണ്ടായത് ദുഃഖിപ്പിച്ചെന്നു സി എന്‍ ജയദേവന്‍ എം പി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സി എന്‍ ജയദേവന്‍ മത്സരിക്കുന്നില്ലെങ്കില്‍ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ കെ പി രാജേന്ദ്രന്‍ തൃശ്ശൂരില്‍ സ്ഥാനര്‍ത്ഥിയാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സമിതിയില്‍ കെ പി രാജേന്ദ്രന് പകരം രാജാജിയുടെ പേര് ജയദേവനാണ് നിര്‍ദേശിച്ചത്.

തൃശ്ശൂരില്‍ തന്നെക്കാളും കെ പി രാജേന്ദ്രനെക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് രാജാജി മാത്യു തോമസ് എന്നും സി എന്‍ ജയദേവന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പായതോടെ പ്രചാരണത്തില്‍ സജീവമാവുകയാണ് രാജാജി മാത്യു തോമസ്. സമൂഹ മാധ്യമങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കി. ബൂത്ത് തല പ്രവര്‍ത്തനത്തിലാണ് രാജാജി മാത്യു തോമസ് ഇപ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *