ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ എന്‍.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ല,​ മുന്‍ പ്രസിഡന്റിനെ തള്ളി ആര്‍.ബാലകൃഷ്ണപിള്ള

കോട്ടയം: ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ എന്‍.എസ്.എസ് നര്‍ദ്ദേശിച്ചിട്ടില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്‍.എസ്.എസ്. രാഷ്ട്രീയ കക്ഷിയല്ലെന്നും സമദൂര നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ബാലകൃഷ്ണപിള്ള.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യണമെന്ന് തങ്ങളോട് നേതൃത്വം നിര്‍ദ്ദേശിച്ചതായി കഴിഞ്ഞ ദിവസം രാജിവച്ച എന്‍.എസ്.എസ് ഭാരവാഹിയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി.കെ.പ്രസാദാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബി.ജെ.പിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളില്‍ അവരെയും മറ്റിടങ്ങളില്‍ യു.ഡി.എഫിനെയും പിന്തുണയ്ക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നതെന്നും ടി.കെ.പ്രസാദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലകൃഷ്ണപിള്ളയുടെ മറുപടി.

മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികെയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസാദിന്റെ ആരോപണം. വാക്കാലാണ് ചങ്ങനാശേരിയില്‍ നിന്ന് എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലര്‍ത്തരുതെന്നും നിര്‍ദേശിക്കുകയുണ്ടായി. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാര്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ചിറ്റയം ഗോപകുമാറിനെ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി.കെ.പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *