തെരഞ്ഞെടുപ്പില്‍ എം. എല്‍ എ മാര്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം. എല്‍ എ മാര്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ഭരണ ഘടനാ പരവും നിയമപരവുമായ കാര്യമാണിതെന്നും മത്സരിക്കുന്നത് വിലക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ജയിക്കുന്ന എം എല്‍ എ മാരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിന് വേണ്ട ചിലവ് ഈടാക്കണമെന്ന വാദവും കോടതി തള്ളി.

കൊച്ചി സ്വദേശി അശോകന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയത്.എം എല്‍ എ മാര്‍ പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നതില്‍ ഭരണഘടനാപരമായൊ നിയമപരമായൊ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.അതിനാല്‍ എം എല്‍ എ മാര്‍ മത്സരിക്കുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ ജയിക്കുന്ന എം എല്‍ എ മാരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് ഈടാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.ഹര്‍ജിയിലെ നിര്‍ദേശങ്ങള്‍ ദുരുദ്ദേശപരവും അപ്രായോഗികവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദാഹരണത്തിന് സിറ്റിംഗ് എം എല്‍ അന്തരിച്ചാല്‍ അവിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ചെലവ് ആര് വഹിക്കും എന്നൊരു ചോദ്യമില്ലേയെന്നും കോടതി പറഞ്ഞു. എം എല്‍ എ മാര്‍ മത്സരിക്കുന്നത് പൊതുതാല്‍പ്പര്യത്തിനെതിരാണെന്നാണ് ഹര്‍ജിക്കാരന്‍റെ മറ്റൊരു വാദം.അങ്ങനെയെങ്കില്‍ മത്സരിക്കുന്ന എം എല്‍ എമാരെ ജനങ്ങള്‍തന്നെ തോല്‍പ്പിക്കുകയില്ലേ എന്നും അപ്പോള്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലല്ലോയെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *