സോനയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി

തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്ന 6 വയസ്സുകാരിയുടെ ചികിത്സയ്ക്കുളള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി. പട്ടിക്കാട് എടപ്പലത്തെ ബാബു ലീന ദമ്ബതികളുടെ മകള്‍ സോനമോളുടെ ചികിത്സയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.


കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ 6 വയസ്സുകാരി സോനയെ മാര്‍ച്ച്‌ 18നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന് അതിനുളള മരുന്നുകളും എടുത്തുതുടങ്ങി. എന്നാല്‍ രണ്ടു ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ വന്ന് പൊന്തി. കണ്‍ പോളകള്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്ന് ഡിസചാര്‍ജ് വാങ്ങി. എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയിലൊന്നും കുട്ടിയ്ക്ക് അപ്‌സ്മാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി.

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമുണ്ടായ സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടിയ്‌ക്കെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ തൊലിപ്പുറത്തെ അസുഖം ഭേദമായി. കോയമ്ബത്തൂരില്‍ രണ്ടു തവണ കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലേ കണ്ണിന്റെ കാഴ്ച പഴയ നിലയിലാകൂ. എന്നാല്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ഥിരവരുമാനം പോലുമില്ലാത്ത കുടുംബത്തിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടി വന്നത്. ഇതിനിടെ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *