റാഫേല്‍ കരാര്‍; കേന്ദ്രത്തിന് നേരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി

ദില്ലി: ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജെറ്റുകള്‍ ഇടപാടില്‍ ഐജിഎ കരാറിലെ വ്യവസ്ഥകള്‍ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. കരാറില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് ഡിസംബര്‍ 14ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിംഹ, അരുണ്‍ ഷൂരി ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനപരിശോധന ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലളിത് കുമാരി കേസിലെ വിധി പരാമര്‍ശിച്ച്‌ എന്തു നടപടിയാണ് റാഫേല്‍ കേസില്‍ എടുത്തതെന്ന് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യമില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ മറുപടി.

മറ്റു കരാറുകളെ പരാമര്‍ശിച്ചായിരുന്നു ജസ്റ്റിസ് ജോസഫിന്റെ ചോദ്യം. ഫ്രാന്‍സുമായുള്ള കരാറില്‍ ഐജിഎ പ്രകാരമുള്ള സാങ്കേതിക വിദ്യാ കൈമാറ്റം എന്ന നിബന്ധന ഇല്ലാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇടപാടിലെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ കോടതിക്ക് തീരുമാനിക്കാനാകില്ലെന്നായിരുന്നു എജിയുടെ മറുപടി. ഇത് പുതിയ പരിശീലനമല്ലെന്നും നേരത്തെ റഷ്യയുമായും യുഎസുമായുമുള്ള കരാറുകളിലും ഇത്തരം ഇളവ് നല്‍കിയിരുന്നെന്നും എജി കോടതിയെ അറിയിച്ചു. ഇത് ദേശീയ സുരക്ഷയെ കുറിച്ചുള്ള ചോദ്യമാണ്. ലോകത്തിലെ മറ്റൊരു കോടതിയും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ ഫൈറ്റ് ജെറ്റ് വിമാനങ്ങള്‍ വാങ്ങിയ തീരുമാനത്തില്‍ യാതൊരു സംശയവുമില്ലെന്നും 58,000 കോടിയുടെ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു ഡിസംബറിലെ കോടതി വിധി. ഇതിനെതിരെ നല്‍കിയ ഹരജിയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. കേസില്‍ വിധി പറയുന്നത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും.

ഫ്രഞ്ച് കമ്ബനിയായ ദാസ്സുദ് ഏവിയേഷന്റേതാണ് റാഫേല്‍ വിമാനങ്ങള്‍. രണ്ട് എഞ്ചിനുള്ള വിവിധോദ്ദേശ്യ യുദ്ധ വിമാനമാണിത്. ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഈ വിമാനങ്ങള്‍ക്കുണ്ട്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധ വിമാനങ്ങള്‍ വളരെ കുറവാണ്. മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007 ല്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *