കേരളത്തിലുളളവര്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ! ബിജെപി തോല്‍വിയില്‍ കലിച്ച്‌ ഗോപാലകൃഷ്ണന്‍!

കോഴിക്കോട്: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കേരളത്തിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ പരാജയപ്പെട്ടതിലാണ് ഗോപാലകൃഷ്ണന്‍ അമര്‍ഷം പരസ്യമാക്കി രംഗത്ത് വന്നത്. കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യം കൊണ്ടാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരളത്തിന് എന്ത് അര്‍ഹതയാണ് ഉളളതെന്നും ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു. മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് ധാര്‍മികമായി അവകാശമില്ല. കേരളത്തിലുളളവര്‍ക്ക് വികസനം ആവശ്യമില്ല. അവര്‍ക്ക് മതേതരത്വം മതി. കേരളത്തിലുളളവര്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇവിടുത്തെ ന്യൂനപക്ഷങ്ങളും, ഇടത്- വലത് മുന്നണികളും മാധ്യമങ്ങളും ചേര്‍ന്ന് ദുഷ്പ്രചാരണത്തിലൂടെയാണ് ബിജെപിയെ തോല്‍പ്പിച്ചത്. ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണം സംഘടിത ന്യൂനപക്ഷ വോട്ടാണ് എന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ക്രോസ് വോട്ടിംഗ് നടന്നില്ലായിരുന്നുവെങ്കില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ക്രൈസ്തവ സഭകള്‍ കോടികള്‍ നേടിയെടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഇതില്‍ വത്തിക്കാന്‍ ഇടപെടല്‍ ഉണ്ടെന്നും വത്തിക്കാന്‍ ഇടപെട്ടാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നും ക്രിസ്ത്യാനികളെ തടഞ്ഞത് എന്നും ഗോപാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *