തിരുവനന്തപുരം: ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജയില്‍ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്നും ഐ.ആര്.ബി സ്കോര്‍പിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ജയിലുകളില്‍ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികള്‍ നടക്കുന്നുണ്ടെന്നും ഇതിനാലാണ് പരിശോധന കര്‍ശനമാക്കിയതെന്നും സഭയെ അറിയിച്ചു. ചില തടവുകാരെ ജയില്‍ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ.സി ജോസഫിന്റെ നിയമസഭയിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ജയിലുകളില്‍ ജാമറുകള്‍ ഘടിപ്പിക്കുമെന്ന് അറിയിച്ചത്. അതേസമയം, പീരുമേട്ടില്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര് മരിച്ച സംഭവത്തില്‍ പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു പി.ടി. തോമസിന്റെ ആരോപണം. ഇയാളെ 105 മണിക്കൂറോളം കസ്റ്റഡിയില്‍വച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും, തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് പിടികൂടിയാല്‍ ഇപ്പോള്‍ ശവപ്പെട്ടി വാങ്ങാന്‍ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. 25ലധികം ഫോണുകള്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് മാത്രം പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവയും ജയിലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
