സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

റിയാദ്: യമനിലെ ഹൂത്തി വിമതര്‍ സൗദിയിലെ നജ്‌റാനില്‍ കടന്ന് സൈനികരെ തടവിലാക്കിയതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം സൈനികരെ തടവിലാക്കുകയെന്നും ഇതില്‍ സൗദി സൈനിക ഓഫീസര്‍മാരും ഉള്‍പ്പെടുമെന്നും ഹൂത്തികള്‍ അവകാശപ്പെട്ടു. സൈനിക ബ്രിഗേഡുകളെയാണ് ഹൂത്തികള്‍ ആക്രമിച്ചത്. 72 മണിക്കൂറോളം നീണ്ട ആക്രമണത്തിന് ശേഷമാണ് സൈനികരെ പിടികൂടിയത്.

ഡ്രോണുകള്‍, മിസൈലുകള്‍, വ്യോമ പ്രതിരോധ യൂണിറ്റ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു ആക്രമണമെന്നും ഹൂത്തികളുടെ അല്‍ മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സൗദി ഭരണകൂടമോ സൈന്യമോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മൂന്ന് സൈനിക ബ്രിഗേഡുകളെയാണ് നജ്‌റാനില്‍ വച്ച് ഹൂത്തികള്‍ ആക്രമിച്ചതത്രെ. സൗദി സൈനിക ഓഫീസര്‍മാരും സൈനികരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്ന് ഹൂത്തികള്‍ പറയുന്നു. കൂടാതെ സൈനികരുടെ കവചിത വാഹനങ്ങളും വെടിക്കോപ്പുകളും ഹൂത്തികള്‍ പിടിച്ചിട്ടുണ്ടെന്നാണ് അവകാശവാദം.

യമനില്‍ അറബ് സേന ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ സൗദി അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ പറയുന്നു. തങ്ങള്‍ക്ക് സൗദിയില്‍ കടന്ന് ആക്രമണം നടത്താന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സഖ്യസേന ആക്രമണം തുടര്‍ന്നാല്‍ ഇത്തരം തിരിച്ചടികള്‍ ആവര്‍ത്തിക്കുമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി.

നജ്‌റാനില്‍ രഹസ്യമായി കടന്ന് ഒളിയാക്രമണം നടത്തിയാണ് സൈനിക ബ്രിഗേഡുകളെ തടവിലാക്കാന്‍ സാധിച്ചതെന്ന് ഹൂത്തികള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തടവിലാക്കിയവരെ ഒളിയിടങ്ങളിലേക്ക് മാറ്റി. സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ് മാറ്റിയതെന്നും ഹൂത്തി വിമതര്‍ പറഞ്ഞു.
സൈനികര്‍ക്ക് യുദ്ധതടവുകാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ അനുവദിക്കുമെന്ന് ഹൂത്തികള്‍ പറഞ്ഞു. തടവുകാരുടെ കുടുംബങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഹൂത്തികള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദി സഖ്യസേന ആക്രമണം അവസാനിപ്പിച്ചാല്‍ സൗദിയിലേക്ക് മിസൈലുകള്‍ അയക്കില്ലെന്ന് ഹൂത്തികള്‍ കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

യമനില്‍ ഏദന്‍ കേന്ദ്രമായി ഭരണം നടത്തുന്ന സര്‍ക്കാരിനെയാണ് സൗദിയും അമേരിക്കയും പിന്തുണയ്ക്കുന്നത്. ഇവരുടെ സൈനികരെയും ഹൂത്തികള്‍ അടുത്തിടെ പിടികൂടിയിരുന്നു. യമനില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഹൂത്തികളെ തുരത്തി ഭരണം ഏദനിലെ സര്‍ക്കാരിന് തിരികെ നല്‍കാനാണ് അറബ് സേനയുടെ ശ്രമം.

സൗദി അറേബ്യക്കെതിരെ നടത്തുന്ന ആക്രമണം നിര്‍ത്തിവെയ്ക്കുകയാണെന്ന് യമനിലെ ഹൂത്തി വിമതര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഇനിയും ആക്രമണം തുടര്‍ന്നാല്‍ വന്‍ അപകടമായിരിക്കും ഫലമെന്നാണ് ഹൂത്തി നേതാവ് മഹ്ദി അല്‍ മഷാത്ത് പറഞ്ഞത്. എന്നാല്‍ സൗദി ആക്രമണം തുടര്‍ന്നാല്‍ തങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സൗദി അരാംകോയുടെ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂത്തികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൂത്തികളല്ല, ഇറാനാണ് എന്നാണ് സൗദിയും അമേരിക്കയും ആരോപിക്കുന്നത്. ഇറാന് സംഭവത്തില്‍ പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചെന്നും സൗദി അറിയിച്ചിരുന്നു.

സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന മാനിച്ച് കൂടുതല്‍ സൈനികരെ ഇരുരാജ്യങ്ങളിലും വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണെന്നും അമേരിക്ക ആരോപിച്ചിരുന്നു.

ഡ്രോണുകളും മിസൈലുകളും ഇനി സൗദിയെ ലക്ഷ്യമാക്കി അയക്കില്ല. സൗദിയുടെ പ്രതികരണം എങ്ങനെ എന്ന് പരിശോധിച്ച ശേഷമായിരിക്കും അടുത്ത തീരുമാനം ഹൂത്തികളുടെ പരമോന്നത രാഷ്ട്രീയ കൗണ്‍സിലിന്റെ മേധാവിയായ മഹ്ദി അല്‍ മഷാത്ത് ആണ് ഇക്കാര്യം പറഞ്ഞത്. യമനില്‍ ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ഭരണം നടത്തുന്നത് ഈ കൗണ്‍സിലാണ്.

Leave a Reply

Your email address will not be published. Required fields are marked *