ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകള്‍; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നാലെ എന്‍എസ്‌എസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ വിജയത്തിന് പിന്നാലെ എന്‍എസ്‌എസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല, ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് താന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി ആകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ലെന്നും ഈ ഫലം പകര്‍ന്നു നല്കുന്നത് ഈ നാട് തോല്ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കടകംപള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

വട്ടിയൂര്ക്കാവില് പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂര്‍ക്കാവില്‍ കണ്ടത്. ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷം. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് ഞാന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്ക് മറുപടി ആകുമെന്ന്.

പ്രശാന്തിനെ തോല്‍പ്പിക്കാന്‍ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോള്‍ സമുദായ ശാസനകള്‍ മറികടന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകര്‍ന്നു നല്‍കുന്നത് ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *