പാര്‍ട്ടിയുണ്ടാക്കി പൊളിഞ്ഞു, സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ല; രൂക്ഷവിമര്‍ശനവുമായി വിഎസ്

തിരുവനന്തപുരം: സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സമുദായ സംഘടനകളുടെ ഇടപെടല്‍ ഉണ്ടാക്കുന്ന ജാതിരാഷ്ട്രീയം ജനാധിപത്യത്തിനു ഭീഷണിയാണെന്നും ഉപെതെരഞ്ഞെടുപ്പ് വേളയില്‍ ചില സാമുദായിക സംഘടനകള്‍ ജാതിവികാരം ഇളക്കി രാഷ്ട്രിയത്തില്‍ ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്‌എസിന്റെ അടവുനയം ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തീരുമെന്നും പുന്നപ്ര വയലാര്‍ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാര്‍ ഇത്തവണയും സമരത്തെ തള്ളി പറഞ്ഞുവെന്നും വി എസ് പറഞ്ഞു. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും പറഞ്ഞ അദ്ദേഹം എസ്‌എന്‍ഡിപിയും എന്‍എസ്‌എസും രാഷ്ട്രീയമുണ്ടാക്കിപൊളിഞ്ഞുവെന്നും എല്‍ഡിഎഫിന്റെ വഴിത്താരയില്‍ ജാതിരാഷ്്ട്രീയം ഉണ്ടാകരുതെന്നും വ്യക്തമാക്കി.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു നല്‍കിയ പാഠം ഇപ്പോള്‍ പ്രസക്തമാണെന്നും 1987ലെ തിരഞ്ഞെടുപ്പു ഫലവും എല്‍ഡിഎഫിനു പാഠമാണെന്നും വിഎസ് പറഞ്ഞു. ചില കോണ്‍ഗ്രസുകാര്‍ പുന്നപ്ര – വയലാര്‍ പ്രക്ഷോഭത്തെ ആക്ഷേപിക്കുന്നത് പതിവാണ്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. പുന്നപ്ര – വയലാര്‍ സമരത്തെ ദിവാന്‍ സി.പി.രാമസ്വാമിക്ക് ഒറ്റുകൊടുത്തതില്‍ അന്നത്തെ ചില സ്റ്റേറ്റ് കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. അവരുടെ പിന്മുറക്കാരാണ് ഇപ്പോഴും അപകീര്‍ത്തിപ്പെടുത്തുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *