മലപ്പുറം: പ്രളയത്തില്‍ ചാലിയാര്‍ കലിതുള്ളിപ്പാഞ്ഞ് തകര്‍ത്ത ആദിവാസികളുടെ നടപ്പാലം പുനര്‍നിര്‍മിക്കാന്‍ ജില്ല കലക്ടര്‍ റവന്യൂ ജീവനക്കാരുടെ മുന്നില്‍ വെച്ചത് ‘ഹാങ്ങിങ് ബ്രിഡ്ജ് ചാലഞ്ച്’ എന്ന ആശയം.അവര്‍ ഒന്നടങ്കം അതേറ്റെടുത്തപ്പോള്‍ മലപ്പുറത്തെ ജനകീയ വികസന മാതൃകക്ക് മറ്റൊരു മികച്ച ഉദാഹരണം കൂടി. കലക്ടര്‍ ജാഫര്‍ മലിക്കാണ് പോത്തുകല്‍ മുണ്ടേരിയില്‍ വനത്തില്‍ താല്‍ക്കാലിക തൂക്കുപാലം നിര്‍മിക്കാന്‍ ജീവനക്കാര്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിച്ചത്.
‘കലക്ടര്‍ സര്’ മുന്നില്‍ നിന്നതോടെ നാലുദിവസം കൊണ്ട് പാലം നിര്‍മിക്കാനാവശ്യമായ തുകയിലും കൂടുതല്‍ റവന്യൂ ജീവനക്കാര്‍ സമാഹരിച്ചു നല്കി. വ്യാഴാഴ്ച രാവിലെ മുണ്ടേരി ഫാമിന് സമീപം നിര്‍മാണത്തിന് തുടക്കം കുറിച്ചു. നവംബര്‍ ഒന്നിന് മുമ്ബ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുളയും കയറുമുപയോഗിച്ച് നിര്‍മിക്കുന്ന തൂക്കുപാലത്തിന് അഞ്ച് ലക്ഷമാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍, ആറു ലക്ഷം രൂപയിലധികം ജീവനക്കാര്‍ സ്വരൂപിച്ചു. 3,90,000 രൂപ ചെലവിട്ട് മുള വാങ്ങി. 30,000 രൂപയാണ് കൂലിയിനത്തില്‍ ചെലവ് കണക്കാക്കുന്നത്.
വനത്തിനുള്ളിലെ വാണിയമ്ബുഴ, ഇരുട്ടുകുത്തി, കുമ്ബളപ്പാറ, തരിപ്പപ്പൊട്ടി എന്നീ ആദിവാസി കോളനികളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ചാലിയാറിന് കുറുകെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് നടപ്പാലം പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. മുളകൊണ്ട് നിര്‍മിച്ച ചങ്ങാടത്തിലാണ് അവര്‍ ഇപ്പോള്‍ പുഴ കടക്കുന്നത്. ഇവിടെ വാഹനയാത്രക്ക് അനുയോജ്യമായ പാലം നിര്‍മിക്കാനുള്ള സാധ്യത പരിശോധിച്ചെങ്കിലും ചുരുങ്ങിയത് എട്ടു മാസമെങ്കിലും വേണ്ടിവരുമെന്ന് ബോധ്യമായി.
ഏതാണ്ട് രണ്ടു കോടി രൂപ ചെലവുമുണ്ടാകും. പ്രളയാനന്തരം കലക്ടര്‍ കോളനികള്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ടാഴ്ചക്കകം തൂക്കുപാലം നിര്‍മിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. സാധ്യമായ സഹായം ചെയ്യണമെന്ന് അദ്ദേഹം റവന്യൂ ജീവനക്കാരോട് അഭ്യര്‍ഥിച്ചു. ‘വെല്ലുവിളി’ ഏറ്റെടുത്ത ജീവനക്കാര്‍ കലക്ടറെ പോലും ഞെട്ടിച്ച് പാലം നിര്‍മിക്കാനുള്ള തുകയുമായി ഓഫിസിലെത്തുകയായിരുന്നു.
പ്രളയം ദുരിതം വിതച്ച അടിസ്ഥാന വിഭാഗത്തിെന്റ കൈപിടിച്ച് പുഴ കടത്താന്‍ ഒപ്പംനിന്ന സഹപ്രവര്‍ത്തകരോട് കലക്ടര്‍ക്ക് ഒന്നേ പറയാനുള്ളൂ, ഹൃദയം തൊട്ട നന്ദി.
