ഉപതിരഞ്ഞെടുപ്പ് വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എല്‍ഡിഎഫ് കോട്ടയായ അരൂരിലെ തിരിച്ചടി സിപിഎം പരിശോധിക്കും. പാലയ്ക്ക് പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് മിന്നുന്ന ജയം ആണ് ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ പാര്‍ട്ടിക്ക് ഉന്മേഷം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, ജയത്തിളക്കത്തിലും കോട്ടയായിരുന്ന അരൂര്‍ എങ്ങനെ കൈവിട്ടു എന്നത് ഇടത് ക്യാമ്ബില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

എം വി ഗോവിന്ദനും പി ജയരാജനും അടക്കം കണ്ണൂര്‍ നേതാക്കള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച തിരഞ്ഞെടുപ്പിലാണ് ഈ തിരിച്ചടി. രണ്ടായിരം വോട്ടിന്റെ തോല്‍വിയില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശവും സിപിഎമ്മിന് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 28ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ മാര്‍ക്ക് ദാന വിവാദവും ഇന്നത്തെ സംസ്ഥാന സെക്രട്ടെറിയേറ്റില്‍ ചര്‍ച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *