കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിപി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം. സി.പി.എം ഭരിക്കുന്ന കേരളത്തിലെ പൊലിസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം കോഴിക്കോട്ടെ യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗം ശ്രമിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.
‘പ്രതികളെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ക്കും സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കേസില്‍ രാഷ്ട്രീയ നേതൃത്വം പൊലിസിനെ വഴിതെറ്റിക്കുന്നു. സത്യം വെളിച്ചെത്ത് വരാന്‍ രാഷ്ടീയ ഇടപെടല്‍ ഒഴിവാക്കണമെന്നും കേസ് അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍ ചെന്നിത്തല വായിച്ചിട്ടുണ്ടോയെന്നും അത് വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാന്‍ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യുഎപിഎ അല്ലെന്ന് തെളിയിക്കും മുന്‍പ് മന്ത്രി തോമസ് ഐസക് പ്രതികളുടെ വീട് സന്ദര്‍ശിച്ചത് ശരിയായില്ല. കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുന്നു. അറസ്റ്റിലായവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്’. മുന്‍ തീവ്രവാദ കേസുകളില്‍ പ്രതികള്‍ക്കൊപ്പം നിന്ന അതേ നിലപാടാണ് സി.പി.എമ്മും കോണ്‍ഗ്രസും ഈ കേസിലും സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണെന്നും ‘നിരോധിത സി.പി.ഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവരെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇവര്‍ക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്.ഐ.ആറില്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
