പുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയില്‍; ആദ്യം റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ട് വിസ്താരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ഹര്‍ജിയുമായി ദിലീപ് വിചാരണ കോടതിയില്‍. സാക്ഷിവിസ്താരം എന്ന് തുടങ്ങണം എന്ന് തീരുമാനിക്കാന്‍ കോടതി ചേര്‍ന്നപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വിസ്താരം തുടങ്ങാവൂ എന്നാണ് ഹര്‍ജിയിലെ ആവശ്യം.

റിപ്പോര്‍ട്ട് വരുന്നത് വരെ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു. അതേസമയം, സാക്ഷിവിസ്താരം ഈ മാസം 30ന് തുടങ്ങാന്‍ കോടതി തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 136 സാക്ഷികളെ വിസ്തരിക്കും. ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

നേരത്തെ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. അതിന് മുമ്ബ് ദൃശ്യങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി വരെ ഹര്‍ജികളുമായി ദിലീപെത്തി. എന്നാല്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.

തിങ്കളാഴ്ച ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു. വിചാരണ ഈ മാസം 28ന് ആരംഭിക്കും.

അതേസമയം, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിചാരണ വൈകിയേക്കും. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി കാറില്‍ വച്ച്‌ ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ദേശീയശ്രദ്ധയാകര്‍ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *