കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും

മുംബൈ: കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും .
സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയുമാണ് പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കുക. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തന്‍പാറ എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തില്‍ എത്തിയത്. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാന്‍ വിഷം കഴിച്ചതിനെത്തുടര്‍ന്നു മുംബൈയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തിലാണ് ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജര്‍ വസീമും (32) അറസ്റ്റിലായത്. കൊലപാതകത്തെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍നിന്നു മുങ്ങിയ ഇരുവരെയും വിഷം ഉള്ളില്‍ ചെന്നു ഗുരുതരാവസ്ഥയില്‍ മുംബൈ പന്‍വേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇളയ മകള്‍ ജൊവാന (2) യുമൊത്താണു ലിജി വസീമിനൊപ്പം പോയത്. ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *