വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരി ഓണ്‍ലൈന്‍ വിപണിയൊരുക്കി ഹോര്‍ട്ടികോര്‍പ്പ്

കൊവിഡ് ഭീതിയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്നതിനിടെ വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരി കിട്ടില്ലെന്ന് ആരും വിഷമിക്കേണ്ട. ആവശ്യക്കാര്‍ക്ക് വീട്ടുപടിക്കല്‍ കണിവെള്ളരിയെത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് റെഡി.

കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനെ സഹായിക്കുന്ന എ.എം നീഡ്സെന്ന ഓണ്‍ലൈന്‍ ഡോര്‍ ടു ‌ഡോര്‍ മാ‌ര്‍ക്കറ്റിംഗ് കമ്ബനിയുടെ സഹായത്തോടെയാണ് വിഷുക്കണിയൊരുക്കാനുള്ള കണിവെള്ളരിയും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നത്.

തിരുവനന്തപുരത്തും കണ്ണൂരും ഓണ്‍ലൈന്‍ വിതരണം തുടങ്ങി. അടുത്ത ദിവസം കൊച്ചിയിലും തൃശൂരും ആരംഭിക്കും. മറ്റു ജില്ലകളില്‍ ഓണ്‍ലൈന്‍ വിപണി ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ് പറഞ്ഞു.

വിതരണത്തിന് പ്രത്യേക ചാര്‍ജൊന്നും ഈടാക്കില്ല. ഹോര്‍ട്ടി കോര്‍പ്പിലെ അതേ വിലയ്ക്ക് കണിവെള്ളരിയും പഴവും വിഷുസദ്യയ്ക്കുള്ള പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാകും. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലും ഹോര്‍ട്ടികോര്‍പ്പും തയാറാക്കുന്ന കട്ട് വെജിറ്റബിള്‍ നിലവില്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ വഴി ഇതേ കമ്ബനി വിതരണം ചെയ്യുന്നുണ്ട്. ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളുടെ പ്ളേ സ്റ്റോറില്‍ നിന്ന് എ.എം നീഡ്സിന്റെ ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യക്കാര്‍ക്ക് ഇതുവഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.

വെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓണ്‍ലൈന്‍ വിപണിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്. 40 ടണ്‍ ഇപ്പോള്‍ തന്നെ സംഭരിച്ചു കഴിഞ്ഞു. വിഷുക്കണിക്കായി മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിപണി ലക്ഷ്യമാക്കിയാണ് ഉത്പാദനം കൂട്ടിയത്. മലബാര്‍ മേഖലയിലാണ് കൂടുതലും. ലോക്ക് ഡൗണ്‍ വന്നതോടെ മറുനാട്ടിലേക്കുള്ള വിപണനം മുടങ്ങി. ഓണ്‍ലൈന്‍ വിപണിക്ക് പുറമെ കൃഷി വകുപ്പിന്റെ വിഷു വിപണികളിലും കണിവെള്ളരി വില്‍ക്കും. ഒരു മാസം വരെ വെള്ളരി കേടാകാതെ ഇരിക്കുമെന്നതാണ് ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *