ഇനി മത്സരിക്കാന്‍ ആഗ്രഹമില്ല, കോളജിലേക്ക് മടങ്ങണം -കെ.ടി ജലീല്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജലീല്‍ തന്‍െറ അഭിപ്രായം പ്രകടിപ്പിച്ചത്. നിലവില്‍ തവനൂര്‍ മണ്ഡലത്തേയാണ് ജലീല്‍ പ്രതിനിധാനം ചെയ്യുന്നത്.

ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ് മറുപടി. എനിക്ക് എന്‍െറ കോളജിലേക്ക് മടങ്ങണം. കോളജ് അധ്യാപകനായി വിരമിക്കണം.

ഈ ആഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് ജലീല്‍ പഠിച്ചതും അധ്യാപകനായതും. പി.എസ്.എം.ഒയുമായി തനിക്ക് വൈകാരിക ബന്ധമാണ് ഉള്ളത്.

കെ.എം ഷാജിയുമായി യൂത്ത്ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ടേ ചെറിയ അകല്‍ച്ചയുണ്ട്. അദ്ദേഹത്തിന് അത് തിരിച്ചും ഉണ്ട്. എന്നാല്‍ മുനീറുമായുള്ള ബന്ധം അങ്ങനെയല്ല. നിയമസഭയില്‍ വെച്ച്‌ കെ.എം ഷാജിക്കെതിരെ തന്‍െറ ഭാഗത്തുനിന്ന് ഒരുപരാമര്‍ശമുണ്ടായപ്പോള്‍ അത് ശരിയായില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചത്. ആ മുഖ്യമന്ത്രിയെയാണ് ഷാജി ‘എടോ പിണറായി’ എന്നുവിളിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത്ലീഗില്‍ നിന്നും പുറത്തുവന്ന് 2006ല്‍ മുസ്ലിംലീഗിലെ അതികായനായ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ അട്ടിമറിച്ചാണ് കെ.ടി ജലീല്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്.

2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂര്‍മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലേക്ക് എത്തിയത്. 2016ല്‍ കോണ്‍ഗ്രസിലെ ഇഫ്തിഖാറുദ്ദീനെ 17064 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *