‘സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തെ തുരങ്കംവെയ്ക്കുന്നവരുണ്ടെന്ന് തിരിച്ചറിഞ്ഞു’; തോമസ് ഐസക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ് ചെയ്ത പശ്ചാത്തലത്തില്‍ നിയമപരമായി ഇനി എന്തു ചെയ്യാമെന്ന് നോക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇനി നിയമപരമായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കും. എന്നാല്‍ വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ. എന്തായാലും ചിലരുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്നതാണ് വിധിയെന്നും തോമസ് ഐസക് പറഞ്ഞു.

ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസഹകരിക്കാമെന്നാണ് ചിലര്‍ നോക്കുന്നത്. എങ്ങനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം എന്നാണ് ചിലര്‍ ആലോചിക്കുന്നത്. അത്യന്തം ദൗര്‍ഭാഗ്യകരമാണ് ഈ അവസ്ഥ. കേരളത്തെ കുറിച്ച്‌ പറയുമ്ബോള്‍ യോജിപ്പാണ് എവിടെയും ഉയര്‍ത്തിക്കാട്ടുന്നത്. ഈ യോജിപ്പിനെ തകര്‍ക്കാന്‍ നോക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ടെന്നും ഐസക് പറഞ്ഞു.

ഒരു മാസത്തിലെ ആറുദിവസത്തെ ശമ്ബളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി തത്കാലം സ്‌റ്റേ ചെയ്തത്. ശമ്ബളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാവുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്ബളം അഞ്ചുമാസ കാലയളവില്‍ പിടിച്ചുവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ശമ്ബളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. ശമ്ബളം വൈകിക്കുന്നത് അത് നിരസിക്കുന്നതിന തുല്യമാണ്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം സ്വത്തിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇതിനെ അവകാശമായി കണക്കാക്കാം. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ അനുസരിച്ചാണ് ജീവനക്കാരുടെ ശമ്ബളം പിടിക്കാന്‍ പോകുന്നത് എന്ന സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തളളി. സര്‍്ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടം അനുസരിച്ച്‌ ജീവനക്കാരുടെ ശമ്ബളം പിടിച്ചുവെയ്ക്കാന്‍ സാധിക്കില്ല. ജീവനക്കാര്‍ക്ക് സ്വമേധയാ വേണമെങ്കില്‍ പണം നല്‍കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *