സിപിഎം നേതാക്കളുടെ ഭീഷണിയില്‍ നിന്ന് പോലീസിന് സംരക്ഷണം നല്‍കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അധികാരത്തിന്‍്റെ അഹങ്കാരത്തില്‍ സി.പി.എം നേതാക്കള്‍ പൊലീസ് സ്റ്റേഷനുകള്‍ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സി.പി.എം നേതാക്കളില്‍ നിന്ന് കേരളത്തിലെ പൊലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം സി.പി.എം നേതാക്കള്‍ കടന്നു കയറി പോലീസുകാരെ വീടുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം കേരളം എത്രത്തോളം അരാജകത്വത്തിലായെന്നതിന്റെ തെളിവാണ്. നിയമം തെറ്റിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വാഹനം പൊലീസ് പിടിച്ചതായിരുന്നു പ്രകോപനം. നേതാക്കളുടെ ഭീഷണിക്കു മുന്നില്‍ തലകുനിച്ച്‌ നിസ്സഹായരായി നില്‍ക്കുന്ന പൊലീസിനെയാണ് കാണാനായത്.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയതെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ‘നിന്ന് വ്യക്തമാണ്. പോലീസിനാകെ അപമാനം വരുത്തിയ ഈ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും തയാറായിട്ടില്ല. സി.പി.എമ്മുകാര്‍ ശാരീരികമായി കൈകാര്യം ചെയ്യുമെന്നും സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ലഭിക്കില്ലന്നുമുള്ള ഭയം മൂലമാണ് പൊലീസ് കേസെടുക്കാത്തത്.

ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും നിയമവാഴ്ച സംരക്ഷിക്കപ്പെടണം. അതിനനുവദിക്കാത്ത സിപിഎം നേതാക്കള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകണം. പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതികളെ സംരക്ഷികുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *