കോവിഡ് നിയന്ത്രണം; വ്യാജവാര്‍ത്തക്കാര്‍ക്കെതിരെ കര്‍ശന നടപടി

മലപ്പുറം: കോവിഡ് 19 മായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ (ജൂലൈ 22) സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമും അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന രീതിയില്‍ സാമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
രോഗ വ്യാപനം, പ്രതിരോധം, ചികിത്സ, കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 54, ഐ.പി.സി സെക്ഷന്‍ 188, ഐ.പി.സി സെക്ഷന്‍ 505(1)(യ) 2008 ലെ ഐ.ടി നിയമം എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വ്യാജവാര്‍ത്തകള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നതിനും തെറ്റിദ്ധാരണയുണ്ടാക്കുന്നതിനുമിടയാക്കും. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയും ചെയ്യും. സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും ഔദ്യോഗിക അറിയിപ്പുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേനയാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം പൊലീസ് തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലും അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പത്ര-ദ്യശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരും വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മുന്‍പ് നല്‍കുന്ന വാര്‍ത്തകള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ വാര്‍ത്തകള്‍/ ഫോട്ടോ/വീഡിയോ/പോസ്റ്ററുകള്‍ തയ്യാറാക്കുന്നവര്‍ക്കും സാമൂഹിക മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *