വഴിനടക്കാന്‍ ഇവര്‍‌ക്കും വേണം കോണ്‍ക്രീറ്റ് പാലം

കുറ്റ്യാടി: വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മൂന്നാം പെരിയ, പുത്തന്‍പീടിക പുഴയ്ക്ക് കുറുകെ കോണ്‍ക്രീറ്റ് പാലം പണിയണമെന്ന് ആവശ്യം.തൊട്ടില്‍പാലം, വയനാട് അന്തര്‍ സംസ്ഥാന പാതയിലെ പൂതംമ്ബാറയില്‍ നിന്നും വലത് വശം തിരിഞ്ഞ് പൊയിലോംചാല്‍, മുറ്റത്ത് പ്ലാവ്, പൂഴിത്തോട്, പശുക്കടവ് ഭാഗത്തേക്ക് മൂന്നാം പെരിയ പുഴ കടന്ന് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതാണ് വഴി.

നിലവില്‍ ഏത് നിമിഷവും തകരാവുന്ന ഒരു നടപ്പാലമാണ് ഇവിടെയുള്ളത്. പാലത്തിന് കീഴെയുള്ള പുഴയില്‍ ഉരുളന്‍ പാറകള്‍ നിറഞ്ഞ് നില്‍ക്കുന്നതിന്ന് പുറമെ കനത്ത ഒഴുക്കും അനുഭവപെടാറുണ്ട്. ഏതാനും വര്‍ഷം മുന്‍പ് പാലത്തില്‍ നിന്നും വീണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

പുഴയോരത്തും സമീപ പ്രദേശങ്ങളിലുമായി ഏകദേശം ഇരുന്നൂറോളം കുടുംബങ്ങള്‍ താമസക്കാരായുണ്ട്. സമീപത്തെ മൂന്നാം പെരിയ അംഗന്‍വാടി, പൂതംമ്ബാറ സെന്റ് ജോസഫ് സ്‌കൂള്‍, മറ്റ് അത്യാവശ്യ കേന്ദ്രങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പോയി വരുന്ന വഴിയില്‍ കോണ്‍ക്രീറ്റ് പാലം പെട്ടെന്ന് വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. 2019 സാമ്ബത്തിക വര്‍ഷത്തില്‍ ഉള്‍പെടുത്തി കെ. മുരളീധരന്‍ എം.പിയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ പാലം പണിക്ക് വേണ്ടി അനുവദിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യം കാരണമാണ് തുടര്‍ നടപടികള്‍ വൈകുന്നതെന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗം റോണി മാത്യു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *