സാമ്ബത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാല്‍, നടപടികള്‍ ഏകപക്ഷീയമാകില്ല. ജീവനക്കാര്‍ക്കായി കൂടുതല്‍ ആശ്വാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.
സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്ബളം നല്‍കാന്‍ 2,000 കോടി രൂപയുടെ വായ്പയെടുക്കണം. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മതിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
ശമ്ബളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാല്‍ ഈ മാസത്തെ ശമ്ബളം പൂര്‍ണമായും നല്‍കും. ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ അടുത്തമാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇതുവരെ പിടിച്ച ശമ്ബളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടന്‍ തിരിച്ചു നല്‍കിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്ബളം തുടര്‍ന്നു പിടിക്കാനുള്ള നിര്‍ദേശത്തോട് ഇതിനകം സിപിഎം, സിപിഐ. സംഘടനകള്‍ യോജിച്ചിട്ടുണ്ട്. ഈ നിര്‍ദേശത്തിന് മുന്‍ഗണന നല്‍കാനും തീരുമാനമായിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ചിരുന്ന സാലറി കട്ട് കഴിഞ്ഞമാസം അവസാനിച്ചിരുന്നു. സ്പാര്‍ക്കില്‍ ശമ്ബളം സംബന്ധിച്ച കാര്യങ്ങള്‍ പ്രോസസ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ സബ്മിറ്റ് ചെയ്യാന്‍ കഴിയുന്നില്ല. സാലറി കട്ട് വേണ്ടെന്ന തീരുമാനം സംബന്ധിച്ച ഉത്തരവിറങ്ങിയാല്‍ ഈ സംവിധാനം ശരിയാകുമെന്നാണ് കരുതുന്നത്. മാസം മൂന്ന് ദിവസത്തെ ശമ്ബളം വീതം പിടിക്കുന്ന നിര്‍ദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യം പുനരാലോചിക്കണമെന്ന നിര്‍ദേശമാണ് സി.പി.എം സെക്രട്ടേറിയറ്റും കൈക്കൊണ്ടത്. ജീവനക്കാരുമായി വീണ്ടും ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം തീരുമാനമെടുത്താല്‍ മതിയെന്നും സി.പി.എം അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സാലറി കട്ട് സംബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും ജീവനക്കാരുമായി ചര്‍ച്ച നടത്തും.
