കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നല്കിയാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിന്‍ ലാല്‍.
2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ സമീപിച്ചത്. ആദ്യം ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടതെന്നും മൊഴിമാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും വീട് വച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്തുവെന്നും തങ്ങള്‍ ദിലീപിന്റെ ആളുകളാണെന്ന് അവര്‍ വ്യക്തമാക്കിയതായും കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ നല്കിയ മൊഴി മാറ്റിപ്പറയാന്‍ താന്‍ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകള്‍ എത്തുന്നത്. നവംബറില്‍ കേസ് പരിഗണിക്കുമ്ബോള്‍ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് കത്തിലെ സന്ദേശം. കാസര്‍കോട് വന്ന് നിന്റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കില്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിക്കത്തുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളില്‍ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകള്‍. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം സ്വാധീനിക്കാന്‍ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
വന്നത് ദിലീപിന്റെ ആളുകള്‍ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാര്‍ക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയില്‍ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും വിപിന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥ മൊഴി അതല്ല. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും സഹതടവുകാരനായ സുനില്‍കുമാറിന് കത്ത് എഴുതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും വിപിന്‍ ലാല്‍ വ്യക്തമാക്കി.
