സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യു ഡി എഫ് സര്‍ക്കാര്‍ കാലത്തും ബിനീഷ് ക്രിക്കറ്റ് അസോസിയേഷനില്‍ നടത്തിയ അഴിമതി അന്വേഷിക്കപ്പെട്ടില്ല. യു ഡി എഫും എല്‍ ഡി എഫും അഴുമതികള്‍ ഒരുമിച്ചാണ് മറച്ചുവച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നടക്കുന്നതെല്ലാം വലിയ സാമ്ബത്തിക തട്ടിപ്പുകളാണ്. പൊലീസോ വിജിലന്‍സോ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാറില്ല. കെ സി എയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനാമികള്‍ ബിനീഷിനെ മുന്നില്‍ നിര്‍ത്തിയാണ് കളിച്ചത്. ബിനീഷിനെ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കാന്‍ കെ സി എ തയ്യാറാകത്തതിന് കാരണം അവര്‍ കൂടി പങ്കാളികളായി അഴിമതി നടത്തിയത് കൊണ്ടാണ്. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും സ്വര്‍ണക്കടത്തും കളളക്കടത്തും നടന്നിട്ടുണ്ട്. ഇത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി‌ക്കുട്ടനും പി എയും സ്വര്‍ണക്കടത്തിന് കൗണ്‍സിലിന്റെ വാഹനം ദുരുപയോഗം ചെയ്‌തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മേഴ്‌സികുട്ടന്റെ പി എ സി പി എം ശുപാര്‍ശയോടെയാണ് ജോലിയില്‍ കയറിയത്. നിരവധി തവണയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം ഈ കാര്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണവുമായി പോയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി.

ശിവശങ്കറിനുളളതെല്ലാം ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയത്. അവര്‍ തമ്മിലുളള ബന്ധം പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കും അറിയാം. കൂടുതല്‍ പറഞ്ഞ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കുന്നില്ല. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *