കാര്‍ട്ടൂണ്‍ വിവാദം: തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച്‌ സൗദി

റിയാദ്: ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്‌ടിച്ച കാര്‍ട്ടൂണ്‍ വിവാദം തുര്‍ക്കിയ്ക്ക് തിരിച്ചടിയാവുന്നു. ഇസ്ലാമിക ലോകത്ത് മതതീവ്രവാദത്തിന് ഒത്താശ ചെയ്ത് നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗന് കനത്ത തിരിച്ചടി നല്‍കി പ്രമുഖ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ. പ്രവാചക നിന്ദ ആരോപിച്ച്‌ ജനങ്ങളെ കഴുത്തറുത്ത് കൊല്ലുന്ന ഭീകരതയ്‌ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ഫ്രാന്‍സിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് തുര്‍ക്കി ആദ്യം രംഗത്തെത്തിയത്. എര്‍ദോഗന്റെ ആഹ്വാനം ഏറ്റെടുത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഫ്രഞ്ച് വിരുദ്ധ പ്രചാരണവുമായി രംഗത്തെത്തി.

തുര്‍ക്കിയില്‍ നിക്ഷേപത്തിനില്ല, ഇറക്കുമതിക്കില്ല, വിനോദസഞ്ചാരത്തിനില്ല എന്നതാണ് സൗദിയുടെ നിലപാട്. തുര്‍ക്കി ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയാണ് സൗദി അറേബ്യ. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവ സൗദിയിലെത്തിച്ചശേഷമാണ്. അതുകൊണ്ടുതന്നെ സൗദിയുടെ ബഹിഷ്‌കരണം നീണ്ടുപോയാല്‍ തുര്‍ക്കിയുടെ സമ്ബദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും സംഭവിക്കുക. എര്‍ദോഗനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനും ഇതു തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം ഇരുരാജ്യങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ടുപോകുമ്ബോഴും ഭീകരതയ്‌ക്കെതിരായ നടപടികളില്‍ എന്തു നഷ്ടം സംഭവിച്ചാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ഒരുവശത്തും തുര്‍ക്കിയും പാക്കിസ്ഥാനുമടങ്ങുന്ന വിഭാഗം മറുവശത്തുമായി സംഘടിക്കുമ്ബോള്‍ പക്ഷേ, ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വം വഹിക്കുന്ന സൗദി അറേബ്യ തുര്‍ക്കിക്കെതിരായ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഷാര്‍ളി ഹെബ്ദോയിലെ കാര്‍ട്ടൂണിനോടും മാക്രോണിന്റെ പ്രസ്താവനയിലെ മുസ്ലിം വിരുദ്ധതയോടും വിയോജിപ്പുണ്ടെങ്കിലും ഫ്രഞ്ച് വിരുദ്ധ പ്രചാരണത്തിനില്ലെന്നാണ് സൗദിയുടെ നിലപാട്.

എന്നാല്‍ തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഗ്രീസിനെ പ്രോത്സാഹിപ്പിക്കാനുമാണ് സൗദിയില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിശക്തമായ പ്രചാരണം. ഗ്രീസിനെതിരായ തുര്‍ക്കിയുടെ പ്രകോപനങ്ങളാണ് സൗദിയുടെ നടപടിക്കു കാരണം. തുര്‍ക്കിയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ഗ്രീസിന് പിന്തുണ പ്രഖ്യാപിച്ച സൗദി ജനത സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ക്കു പകരം ഗ്രീസിന്റെ ഉത്പനങ്ങള്‍ നിരത്തുന്ന തിരക്കിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുന്നില്‍ ഗ്രീസിന്റെ പതാകകളും ഉയര്‍ത്തുന്നുണ്ട് സൗദി.

Leave a Reply

Your email address will not be published. Required fields are marked *