കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍െ കെ.എം ഷാജിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിയോടെ കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായിയി. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ ഇന്നലെ എത്തി മൊഴി നല്‍കിയിരുന്നു. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്‍റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയില്‍ പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോള്‍ കുരുക്കായിരിക്കുന്നത്. 2017 ല്‍ അഴിക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്.
അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.
കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ് ഏറ്റവും പ്രധാനമായ കാരണം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്ത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
