മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്നു: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഈ സ്ഥലംമാറ്റം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. പിന്നീട് തന്‍റെ ഓഫീസില്‍ നിന്നും പ്രതികളെ വിളിച്ചു എന്ന് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം വേണ്ടെന്നുവച്ചത് വലിയ വിവാദമാക്കി. കോവിഡ് കാലത്ത് തുടര്‍ച്ചയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ പി ആര്‍ വര്‍ക്ക് എന്നു പറഞ്ഞ് അപമാനിച്ചു. മന്ത്രിസഭാ യോഗ ശേഷം വാര്‍ത്താസമ്മേളനം നടത്താത്തത് ഒളിച്ചോട്ടം ആയി ചിലര്‍ വ്യാഖ്യാനിച്ചു. മാധ്യമ വാര്‍ത്തകളില്‍ പക്ഷപാതിത്വമുണ്ട്. ഇതിനുപിന്നില്‍ രാഷ്ട്രീയമുണ്ട്. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു. ഇത് മാധ്യമ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാന മാധ്യമത്തിലെ എഡിറ്റര്‍ ഇന്‍ ചീഫ് ദേശീയ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ ലേഖനം എഴുതി. കേന്ദ്ര ഭരണകക്ഷിയുടെ വക്താവ് നയിക്കുന്ന സ്ഥാപനത്തിലെ എഡിറ്ററാണിത്. കേരളത്തില്‍ പൊലീസ് ഭരണം എന്നായിരുന്നു ലേഖനം. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ലേഖകന്മാര്‍ മാത്രമല്ല. എഡിറ്റര്‍ ഇന്‍ ചീഫ് പോലും ഇതിന് തയ്യാറായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *