ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗൂഢ ശ്രമം; എ എ റഹീം

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിനോ ഡി വൈ എഫ് ഐക്കോ ശത്രുതാ മനോഭാവമില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എന്നാല്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. സമരക്കാര്‍ ഉന്നയിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢ ശ്രമമാണ് നടത്തുന്നത്. ഗുണ്ടാസംഘങ്ങളെ രംഗത്തിറക്കാനുളള തിരക്കഥയാണ് ഇതെന്നും റഹീം ആരോപിച്ചു.

അധികാര കൊതി മൂത്ത യു ഡി എഫ് അപകടകരമായ ഗൂഢാലോചന നടത്തിയിരിക്കുകയാണ്. ഇതിനു പിന്നില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സമരം ദുഷ്‌ട ബുദ്ധിയോടെയാണ്. വരും ദിവസങ്ങളില്‍ പൊലീസുമായി ബോധപൂര്‍വം ഏറ്റുമുട്ടല്‍ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. പൊലീസിനെ പ്രകോപിപ്പിച്ചാല്‍ തൊട്ടടുത്ത സമരപ്പന്തലിലേക്ക് ഇത് വ്യാപിപ്പിക്കാം. തലപൊട്ടി ചോരയൊഴുകുന്ന പത്ത് ഉദ്യോഗാര്‍ത്ഥികളുടെ ചിത്രം അവര്‍ക്ക് ഇഷ്‌ടപ്പെട്ട പത്രങ്ങളുടെ ഒന്നാം പേജില്‍ അടിച്ച്‌ വരുന്നതിനുളള പ്രചാരണ തന്ത്രമാണിതെന്നും റഹീം വിമര്‍ശിച്ചു.

അടിയുണ്ടാക്കി പടം പിടിക്കാനേ യൂത്ത് കോണ്‍ഗ്രസിന് അറിയാവൂ. അധികാത്തിന് വേണ്ടി ആടയാഭരങ്ങളിട്ട് ഇറങ്ങരുത്. ക്രിമിനല്‍ സംഘങ്ങളെ യൂത്ത് കോണ്‍ഗ്രസ് തലസ്ഥാനത്തേക്ക് വിളിച്ചിരിക്കുകയാണ്. കാഷ്വാലിറ്റിയുണ്ടാക്കാനാണ് നീക്കം. നിയമനങ്ങള്‍ സ്ഥിരപ്പെടുത്തകയെന്നത് ആദ്യത്തെ സംഭവമല്ല. നടപടി ക്രമങ്ങളിലൂടെ ജോലിയ്‌ക്ക് കയറിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. അതൊരു സാമൂഹിക പ്രശ്‌നമാണ്, അവര്‍ക്കും കുടുംബങ്ങളുമുണ്ട്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ഇരുന്നൂറ് തസ്‌തികകള്‍ സൃഷ്‌ടിക്കുന്നത്. ഇന്നത്തെ ക്യാബിനറ്റ് 261 തസ്‌തികകളാണ് സൃഷ്‌ടിച്ചതെന്നും എ എ റഹീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *