ജനങ്ങളുടെ സ്വപ്നസാക്ഷാത്കരമാണ് ഇടുക്കി മെഡിക്കല്‍കോളേജ് : മന്ത്രി എം.എം മണി

ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കല്‍ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പില്‍ നിന്നും അനുവദിച്ച 10 കോടി രൂപയില്‍ നിന്നും 3.5 കോടി രൂപ ചിലവില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണതയിലേക്ക് എത്തിയിരിക്കുകയാണ്. സാങ്കേതികമായി വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി വരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ മെഡിക്കല്‍ പഠനവും ഉടന്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനപരമായി സ്ഥാപിക്കാന്‍ കഴിയുന്നതെല്ലാം ഈ കാലയളവില്‍ സ്ഥാപിച്ചു എന്നത് സന്തോഷമുള്ള കാര്യമാണെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. വരും തലമുറയ്ക്കുള്ള കരുതലാണ് ഇടുക്കി മെഡിക്കല്‍ കോളേജ്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആശുപത്രിയുടെ വികസനത്തിന് വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് വൈദ്യുതി വകുപ്പില്‍ നിന്നും തുക അനുവദിച്ചതിനും തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ എന്‍എച്ച്‌ എം ജില്ലാ പ്രോഗ്രാം മാനേജര്‍ സുജിത്ത് സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ ഇടപെടലില്‍ വൈദ്യുതി വകുപ്പില്‍ നിന്നും അനുവദിച്ച 10 കോടി രൂപയില്‍ നിന്നും 3.5 കോടി രൂപ ചിലവില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സിറ്റി സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍ , മാമോഗ്രാം, ഡിജിറ്റല്‍ റേഡിയോഗ്രാഫി തുടങ്ങിയ ഉപകരണങ്ങളാണ് റേഡിയോളജി വിഭാഗത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ മ്യൂസിയം, സെമിനാര്‍ റൂം, റിസപ്ഷന്‍, സ്റ്റോര്‍, പ്രിപ്പറേഷന്‍ റൂം, തുടങ്ങി ആധുനിക സൗകര്യങ്ങളോടെ കൂടിയ വിവിധ സൗകര്യങ്ങള്‍ റേഡിയോളജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി സ്കാന്‍- 1.72 കോടി , അള്‍ട്രാ സൗണ്ട് സ്കാന്‍- 20 ലക്ഷം , ഡിജിറ്റല്‍ റേഡിയോഗ്രാഫി – 1.70 കോടി, എക്സ്റേ ആന്‍ഡ് സിഎസ് ആര്‍ എ ആന്‍ഡ് ബി-42 ലക്ഷം എന്നിങ്ങനെ 3.5 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

പൂര്‍ണ സജ്ജമായ കഴിഞ്ഞിരുന്ന ഒപി വിഭാഗവും വൈറോളജി ലാബും നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടൊപ്പം ഐസിയു, മോര്‍ച്ചറിയിലെ മോഡുലര്‍ ഫ്രീസര്‍ സംവിധാനം എന്നിവയും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ എല്ലാ വിധ കോവിഡ് പരിശോധനാ സംവിധാനവുമുള്ള വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയേകി. ഇതോടൊപ്പം ആശുപത്രിയുടെ അത്യാഹിത വിഭാഗം വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ സജ്ജമാകും.

പരിപാടിയില്‍ ജില്ലാ കളക്ടര്‍ എച്ച്‌ ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍, കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്ബര്‍ കെജി സത്യന്‍, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് എം എച്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രവികുമാര്‍ എസ്, ആര്‍എംഒ ഡോ അരുണ്‍ എസ്, റേഡിയോളജി വിഭാഗം എച്ച്‌ ഒ ഡി ഡോ സുനി തോമസ്, രാഷ്ട്രീയ പ്രതിനിധികളായ കെകെ ജയചന്ദ്രന്‍, പി ബി സബീഷ്, അനില്‍ കൂവപ്ലാക്കല്‍, പികെ ജയന്‍, സിനോജ് വള്ളാടി, നിര്‍മിതി കേന്ദ്ര ജില്ലാ ഓഫീസര്‍ ബിജു, തുടങ്ങി വിവിധ സാമൂഹ്യ നേതാക്കള്‍, പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *