കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ചു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.

മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകള്‍ പണിമുടക്കുന്നില്ല.

ടി.ഡി.എഫ്, കെ.എസ്.ടി. എംപ്ലോയീസ് സംഘ് എന്നീ സംഘടനകളുമായി സി.എം.ഡി. ബിജു പ്രഭാകര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ടി.ഡി.എഫിനെ പ്രതിനിധാനം ചെയ്ത് ആര്‍. ശശിധരന്‍, ആര്‍. അയ്യപ്പന്‍, കെ. ഗോപകുമാര്‍, കെ. അജയകുമാര്‍, കെ.എസ്.ടി. എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി.കെ. അജിത്ത്, കെ.എല്‍. രാജേഷ്, എസ്. അജയകുമാര്‍, ടി.പി. വിജയന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഏപ്രില്‍ ഒന്നുമുതല്‍ ശമ്ബള പരിഷ്കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സര്‍ക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം.ഡി. പറഞ്ഞു. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *