‘പുതുച്ചേരിയില്‍ നടന്നത് മഹാരാഷ്ട്രയില്‍ നടക്കില്ല’; ബി.ജെ.പിയെ വെല്ലുവിളിച്ച്‌ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ശിവസേന മുഖപത്രം സാമ്ന. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്ട്രയില്‍ നടക്കില്ലെന്ന് സാംമ്നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ ഒരു സ്വപ്നമായി തുടരും. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്ട്രയെന്ന് ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്സ് എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. ഒരുകാലത്ത് ആധിപത്യമുണ്ടായിരുന്ന ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഒന്നുമല്ലാതായെന്നും സാമ്ന എഡിറ്റോറിയലില്‍ പറയുന്നു.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമാണ് നിലവില്‍ മഹാരാഷ്ട്ര ഭരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി സഖ്യം മുന്‍തൂക്കം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സേന പിണങ്ങിപ്പിരിയുകയായിരുന്നു. ശിവസേനക്ക് 57ഉം എന്‍.സി.പിക്ക് 53ഉം കോണ്‍ഗ്രസിന് 44ഉം എം.എല്‍.എമാരാണുള്ളത്. ബി.ജെ.പിക്ക് തനിച്ച്‌ 105 എം.എല്‍.എമാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *