‘എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ മലപ്പുറത്ത് പ്രതിമ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നവര്‍ മതേതരത്വം പറയരുത്’.

ഭാഷാപിതാവ് എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ മലപ്പുറത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ മതേതരത്വം പ്രസംഗിക്കരുതെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം എതിര്‍പ്പുമായി മത ഭീകരവാദികള്‍ രംഗത്തുവന്നു. അവരുടെ എതിര്‍പ്പിനെ പിന്തുണച്ച്‌ സിപിഎമ്മും ലീഗും കോണ്‍ഗ്രസുമെല്ലാം ഒത്തുചേര്‍ന്നു.

തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിച്ചാല്‍ എന്ത് അപകടമാണ് മതേതരത്വത്തിന് സംഭവിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വിജയ യാത്രയ്ക്ക് മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്ര വര്‍ഗ്ഗീയ വാദികളുടെ രഷ്ട്രീയ അധിനിവേശമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഈ ജില്ലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് ശബ്ദിക്കാന്‍ അവകാശമില്ല.

വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയ കക്ഷികളെ നിയന്ത്രിക്കുന്നു. സിപിഎമ്മിന്റെ അകത്തെ കാര്യങ്ങള്‍ പോലും നിയന്ത്രിക്കാന്‍ മുസ്ലീം ലീഗിന് കഴിയുന്നു. ലീഗിനെതിരായ പരാമര്‍ശം വിജയരാഘവന് തിരുത്തേണ്ടി വന്നു. ഇപ്പോള്‍ മലപ്പുറം കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാനം വേണമെന്ന വാദമുയര്‍ത്തുകയാണ് തീവ്രവാദികള്‍. ലീഗ്‌ അതിനെ പിന്തുണയ്ക്കുന്നു.

മുസ്ലീം ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്ന ഉപമുഖ്യമന്ത്രിപദം ഭാവിയില്‍ മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ്. സമ്ബന്നരുടെയും കള്ളക്കടത്തുകാരുടെയും മാഫിയ തലവന്‍മാരുടെയും കള്ളക്കച്ചവടക്കാരുടെയും താല്പര്യങ്ങളാണവര്‍ സംരക്ഷിക്കുന്നത്. സിപിഎമ്മിന്റെ സാമ്ബത്തിക സ്രോതസിന്റെ പ്രധാന ഉറവിടം ചില മുസ്ലീം ലീഗുകാരായ വ്യവസായികളാണ്.

പിണറായി വിജയനും കുഞ്ഞാലിക്കുട്ടിക്കും ഒരേ മുഖമാണ്. കൊറോണയിലും കൊലപാതകത്തിലും പീഡനത്തിലും തൊഴിലില്ലായ്മയിലും അഴിമതിയിലും കള്ളക്കടത്തിലും ദളിത് പീഡനത്തിലും പട്ടിണിയിലുമാണ് പിണറായി ഭരണത്തില്‍ കേരളം ഒന്നാമതെത്തിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *