‘മാര്‍ച്ച്‌ 11ന് നിലമ്ബൂരിലേയ്‌ക്ക് തിരിച്ചുവരും’; തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ കേരളത്തിലേയ്‌ക്കുളള മടക്കം പ്രഖ്യാപിച്ച്‌ പി വി അന്‍വര്‍

മലപ്പുറം: രണ്ട് മാസത്തോളം നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ശേഷം നിലമ്ബൂര്‍ എം എല്‍ എ പി വി അന്‍വര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലുളള എം എല്‍ എ മാര്‍ച്ച്‌ 10ന് അവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും. മാര്‍ച്ച്‌ 11ന് മണ്ഡലമായ നിലമ്ബൂരിലെത്തുമെന്ന് പി വി അന്‍വര്‍ അറിയിച്ചു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പി വി അന്‍വര്‍ തന്റെ തിരിച്ചുവരവ് കാര്യം അറിയിച്ചത്. നാട്ടിലെത്തിയാലും പതിനാല് ദിവസത്തെ നിരീക്ഷണം കഴിഞ്ഞുമാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കുകയുളളൂ. കഴിഞ്ഞ രണ്ട് മാസമായി ഖനന വ്യവസായവുമായി ബന്ധപ്പെട്ട് വിദേശത്താണ് എം എല്‍ എ.

നിലമ്ബൂര്‍ മണ്ഡലത്തിലെ എം എല്‍ എയുടെ അഭാവം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്റെ യാത്രയുടെ നിലമ്ബൂരിലെ സ്വീകരണത്തിലും പി വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലമ്ബൂരിലെത്തിയപ്പോള്‍ അന്‍വറിന്റെ അസാന്നിധ്യം സംബന്ധിച്ച്‌ പരാമര്‍ശം നടത്തിയിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും എം എല്‍ എ മുഖം കാണിച്ചിരുന്നില്ല.

സാമ്ബത്തിക തട്ടിപ്പുകളുടെ പേരില്‍ ഘാനയിലെ ജയിലില്‍ കുടുങ്ങി കിടക്കുകയാണെന്ന പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ സജീവമായിരുന്നു. ഏറ്റവും അവസാനം പതിനൊന്നിന് മടങ്ങിവരുമെന്ന് അറിയിച്ച്‌ ‘വില്‍ ബി ബാക്ക് ഓണ്‍ മാര്‍ച്ച്‌ 11’ എന്ന പേരില്‍ അന്‍വര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്ര് ചെയ്‌തിരിക്കുന്നത്.

സിപി എം സ്വതന്ത്രനായി നിലമ്ബൂരില്‍ മത്സരിച്ച്‌ ജയിച്ച പി വി അന്‍വര്‍ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്ബൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *