മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ല; കൊച്ചുമകനും കോവിഡ്

കോവിഡ്-19 സ്ഥിരീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വ്യാഴാഴ്ച്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചികിത്സക്കായുള്ളത്.

മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് രോഗം സ്ഥിരീകരിച്ച മുമ്ബ് മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് ദിവസമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും.ടി പി ആര്‍ അഞ്ച് ശതമാനത്തിനും മുകളില്‍ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് ക്യാംപെയിന്‍ ശക്തിപ്പെടുത്താനാണ് തീരുമാനം. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം സ്വീകരിച്ച മാര്‍ഗങ്ങള്‍ വീണ്ടുമോര്‍ക്കണം. സോപ്പുപയോഗിച്ച്‌ വ്യത്തിയായി കൈകള്‍ കഴുകാനും മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിക്കാനും ശ്രമിക്കണം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ ഏറെ പ്രധാനമാണ്. അതിനാല്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *