മതപരിവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ഇത് പൊതുതാത്പര്യ ഹര്‍ജിയല്ല, പബ്ലിസിറ്റി നോട്ടമിട്ടുള്ള ഹരജിയാണെന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ തുറന്നടിച്ചു.

‘ഇത് പബ്ലിസിറ്റി താത്പര്യ ഹരജിയല്ലാതെ മറ്റൊന്നുമല്ല. ദ്രോഹിക്കുന്ന തരത്തിലുള്ളതാണിത്. ഇനിയും ഇതുമായി വന്നാല്‍ വലിയ പിഴ ചുമത്തേണ്ടി വരും’ കോടതി മുന്നറിയിപ്പ് നല്‍കി. ഇതോടെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ ഹര്‍ജി പിന്‍വലിക്കുകയാണ് എന്നറിയിക്കുകയായിരുന്നു.

18 വയസ്സിന് മുകളിലുള്ള ഏതു വ്യക്തിക്കും സ്വന്തമായി മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ് എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ 25ാം വകുപ്പ് ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് നരിമാന്റെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *