മന്‍സൂര്‍ വധം: ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്‍സൂര്‍ വധക്കേസിലെ നിലവിലെ പ്രതിപട്ടിക സി.പി.എം ബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മാഈല്‍ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുസ് ലിം ലീഗ് നല്‍കിയതാണ് പ്രതിപ്പട്ടികയെന്ന സി.പി.എം ആരോപണം ചെന്നിത്തല തള്ളിക്കളഞ്ഞു. ലീഗ് പറയുന്ന അനുസരിച്ചാണോ പൊലീസ് പെരുമാറുന്നതെന്ന് ചെന്നിത്തല ചോദിച്ചു. അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ കണ്ടെത്തുകയാണ് പൊലീസിന്‍റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊലപാതകവുമായി സി.പി.എമ്മിനുള്ള ബന്ധം ഒാരോ നിമിഷം കഴിയുമ്ബോഴും തെളിയുകയാണ്. ആസൂത്രിത ഗൂഢാലോചന വഴിയുള്ള കൊലപാതകമാണെന്നും കൂടുതല്‍ പ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പെരിങ്ങത്തൂര്‍​ പുല്ലൂക്കര മുക്കില്‍ പീടികയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ്​ പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച്‌ കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മന്‍സൂറിനെ വലിച്ചിഴച്ച്‌ വെട്ടുകയായിരുന്നു. മന്‍സൂറിന്‍റെ മാതാവിനും സഹോദരന്‍ മുഹ്സിനും​ (27) അയല്‍പക്കത്തുള്ള സ്ത്രീക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

കേസില്‍ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനോസിനെ മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും മന്‍സൂറിന്‍റെ അയല്‍വാസിയുമായ രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *