എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച്‌ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന പരീക്ഷയിലാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാര്‍ഥികളെയും ആരോഗ്യസര്‍വകലാശാല ഡീ ബാര്‍ ചെയ്തു. കോളേജില്‍ പരീക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.

2021 ജനുവരിയില്‍ നടന്ന മൂന്നാംവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് ഒന്ന് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. 2012-ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു.

2012-ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ ഈ വിദ്യാര്‍ഥികള്‍ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒമ്ബത് വര്‍ഷമായിട്ടും ഇവര്‍ക്ക് എം.ബി.ബി.എസ്. പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതോടെ ആരോഗ്യസര്‍വകലാശാല വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ കോളേജില്‍നിന്നുള്ളവരെല്ലെന്ന് അസീസിയ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പുറത്തുനിന്നുള്ള വിദ്യാര്‍ഥികളാണ് ഇവര്‍. പരീക്ഷാചുമതല വഹിച്ചിരുന്നവരും കോളേജിന് പുറത്തുനിന്നുള്ളവരാണെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനും പരാതി നല്‍കി.

പരീക്ഷയില്‍ ആള്‍മാറാട്ടം കണ്ടെത്തിയതോടെ പരീക്ഷാചീഫ് സൂപ്രണ്ടിനെയും മൂന്ന് ഇന്‍വിജിലേറ്റര്‍മാരെയും പരീക്ഷാഡ്യൂട്ടിയില്‍നിന്ന് നീക്കിയിട്ടുണ്ട്. അസീസിയ മെഡിക്കല്‍ കോളേജിലെ പരീക്ഷാകേന്ദ്രം ആരോഗ്യസര്‍വകലാശാല റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *